ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഇടയിൽ നിലനില്‍പ്പില്ലെന്ന ഭയമാണ് മോദിയുടെ ബിജെപി സര്‍ക്കാരിനെന്ന് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കേന്ദ്രത്തിന്റെ വിവാദമായ നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡെല്‍ഹി (ഭേദഗതി) ബില്‍ രാജ്യസഭയും പാസാക്കിയതിന് പിന്നാലെയാണ് സിസോദിയയുടെ പരാമര്‍ശം.
മോദിയുടെ എതിരാളിയായി കെജ്‌രിവാളിനെ ജനങ്ങള്‍ കണ്ടുതുടങ്ങിയെന്നും സിസോദിയ അവകാശപ്പെട്ടു. കെജ്‌രിവാളിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം തടയാനാണ് കേന്ദ്രം ബില്‍ കൊണ്ടുവന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷം ശക്‌തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്‌തെങ്കിലും രാജ്യസഭ ബില്‍ പാസാക്കുകയായിരുന്നു.
നേരത്തെ ലോക്‌സഭയിലും ബില്ല് പാസാക്കിയിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് ഒടുവിലാണ് മാര്‍ച്ച് 22ന് ലോക്‌സഭ ബില്‍ പാസാക്കിയത്. എക്‌സിക്യൂട്ടീവ് നടപടികള്‍ക്ക് മുന്‍പായി ലെഫ്റ്റന്റെ ഗവര്‍ണറുടെ അനുമതി ഡെല്‍ഹി സര്‍ക്കാരിന് നിര്‍ബന്ധമാക്കി കൊണ്ടുള്ള ബില്ലാണിത്.
Read Also: മമത ബാനർജിക്കായി പ്രചരണം നടത്താൻ ശരദ് പവാർ ബംഗാളിലേക്ക്