പാലക്കാട്: വാളയാർ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ അഡ്വ ജയശങ്കറിന് എതിരെ കേസെടുത്തു. സ്‌പീക്കർ എംബി രാജേഷിന്റെ പരാതിയിൽ ഒറ്റപ്പാലം ജ്യുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് എടുത്തത്. നവംബര്‍ 20ന് നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.
വാളയാര്‍ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ ജയശങ്കര്‍ അപകീര്‍ത്തികരമായ പരാമർശം നടത്തിയെന്നാണ് സ്‌പീക്കറുടെ പരാതി. എംബി രാജേഷിനെതിരെയും ഭാര്യാ സഹോദരന്‍ നിതില്‍ കണിച്ചേരിക്ക് എതിരെയുമായിരുന്നു പരാമര്‍ശം.
‘വാളയാര്‍ കേസില്‍ എംബി രാജേഷും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായിട്ടുള്ള നിതിന്‍ കണിച്ചേരിയും മുൻകയ്യെടുത്താണ് പ്രതികളെ രക്ഷിച്ചിട്ടുള്ളത്. ലോകത്തെല്ലാ ആളുകള്‍ക്കും അറിയുന്ന കാര്യമാണത്. ആ പ്രതികളിപ്പോള്‍ മാന്യൻമാരായി നെഞ്ചും വിരിച്ച് നടക്കുന്നു. അവര്‍ ഡിവൈഎഫ്‌ഐയുടെയും സിപിഎമ്മിന്റെയും എല്ലാ ജാഥക്കും പോകുന്നു,’- എന്നായിരുന്നു അഡ്വ ജയശങ്കര്‍ പറഞ്ഞത്.
എന്നാൽ, അന്ന് തന്നെ തനിക്കെതിരായ ആരോപണം നിഷേധിച്ച എംബി രാജേഷ് താന്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അഡ്വ ജയശങ്കറിനെ മര്യാദ പഠിപ്പിക്കുമെന്നും പറഞ്ഞിരുന്നു.
Most Read: കൊയിലാണ്ടിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി