ന്യൂഡെൽഹി: അലോപ്പതി വിവേക ശൂന്യമായ ശാസ്‌ത്രം എന്ന വിവാദ പ്രസ്‌താവനക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യോഗ ഗുരു ബാബ രാംദേവ്. കേസുകളിലെ നടപടികൾ അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാംദേവ് സുപ്രീം കോടതിയിൽ ഹരജി നൽകി. വിവിധ സ്‌ഥലങ്ങളിൽ രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന കേസുകൾ ഡെൽഹിയിലേക്ക് മാറ്റണമെന്നും രാംദേവ് ആവശ്യപ്പെട്ടു.
കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന മരുന്നുകൾക്കെതിരെ രാംദേവ് നടത്തിയ പരാമർശം വൻവിവാദങ്ങൾക്ക് കാരണമായിരുന്നു. അലോപ്പതി വിഡ്‌ഢിത്തം നിറഞ്ഞ ശാസ്‌ത്രമാണെന്നും കോവിഡ് മഹാമാരിയിൽ അലോപ്പതി മരുന്നുകൾ കഴിച്ച് ലക്ഷക്കണക്കിന് ആളുകൾ മരിച്ചെന്നുമായിരുന്നു രാംദേവിന്റെ പ്രചാരണം. ഇതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പരാതി നൽകുകയും ചെയ്‌തു. ഐഎംഎയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പാറ്റ്‌ന, റായ്‌പൂർ എന്നിവിടങ്ങളിലാണ് രാംദേവിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ദുരന്തനിവാരണ നിയമപ്രകാരമുള്ള വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
സമൂഹ മാദ്ധ്യമങ്ങളിലൂടെ അലോപ്പതിക്കെതിരെ വ്യാജ പ്രചാരണം നടത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐഎംഎ രാംദേവിനെതിരെ പരാതി നൽകിയത്. കേന്ദ്ര സർക്കാരും, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും അംഗീകരിച്ച മരുന്നുകൾ കോവിഡ് ചികിൽസക്ക് ഫലപ്രദം അല്ലെന്ന് രാംദേവ് ആരോപിച്ചിരുന്നു. ഓക്‌സിജൻ ലഭിക്കാതെ മരിച്ചവരേക്കാൾ കൂടുതൽ പേർക്ക് അലോപ്പതി മരുന്നുകൾ കഴിച്ചതിനെ തുടർന്ന് ജീവൻ നഷ്‌ടപ്പെട്ടു എന്നും രാംദേവ് പ്രചരിപ്പിച്ചിരുന്നു. രണ്ട് ഡോസ് വാക്‌സിൻ ലഭിച്ച ശേഷവും പതിനായിരത്തോളം ഡോക്‌ടർമാർ മരിച്ചതായും രാംദേവ് ആരോപിച്ചു.
തുടർന്ന് സമൂഹ മാദ്ധ്യമങ്ങളിൽ ‘അറസ്‌റ്റ് രാംദേവ്’ എന്ന ഹാഷ്‌ടാഗിലൂടെ വൻ പ്രതിഷേധം നടന്നിരുന്നു. എന്നാൽ, അറസ്‌റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നവരുടെ പിതാക്കൻമാർക്ക് പോലും തന്നെ അറസ്‌റ്റ് ചെയ്യാനാകില്ലെന്ന് ആയിരുന്നു രാംദേവിന്റെ വെല്ലുവിളി.
Also Read: യുപി നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി തകരുമെന്ന് അഖിലേഷ് യാദവ്