കാസർഗോഡ്: ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ പ്രതികൾ അറസ്‌റ്റിൽ. ഷവർമ വിറ്റ ഐഡിയൽ കൂൾ ബാറിന്റെ മാനേജിങ് പാർട്ണർ മംഗളൂരു സ്വദേശി അനക്‌സ്, ഷവർമ മേക്കർ നേപ്പാൾ സ്വദേശി സന്ദേശ് റായി എന്നിവരാണ് അറസ്‌റ്റിലായത്. മനഃപൂർവമല്ലാത്ത നരഹത്യകുറ്റം ചുമത്തി ചന്തേര പോലീസാണ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്.
കൂൾ ബാറിന് ലൈസൻസ് ഉണ്ടായിരുന്നില്ല. ജനുവരിയിൽ ഇവർ ലൈസൻസിനായി അപേക്ഷ നൽകിയിരുന്നെങ്കിലും വെബ്‌സൈറ്റിൽ അപേക്ഷ നിരസിച്ചുവെന്നാണ് നിലവിൽ കാണിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസിനുള്ള അപേക്ഷ അപൂർണമാണെങ്കിൽ 30 ദിവസത്തിനകം പിഴവുകൾ തിരുത്തി സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ കടയുടമ അങ്ങനെ ചെയ്‌തിട്ടില്ലെന്ന് ഉദ്യോഗസ്‌ഥർ പറയുന്നു. ലൈസൻസിനായി നൽകിയ അപേക്ഷയാണ് കടയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് കണ്ടെത്തൽ. ഇന്നലെ രാവിലെ തന്നെ കടയ്‌ക്കെതിരെ പരാതി ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ ഭക്ഷ്യസുരക്ഷാ അധികൃതർ പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമാണ് വിദ്യാർഥിനിയുടെ മരണം സംഭവിച്ചത്. ഉച്ചക്ക് കൂൾ ബാർ അടച്ചുപൂട്ടുകയും ചെയ്‌തു.
Most Read: വിജയ് ബാബുവിനെ ‘അമ്മ’ നിർവാഹക സമിതിയിൽ നിന്നും ഒഴിവാക്കി