ന്യൂഡെൽഹി: യോഗാ ഗുരു ബാബ രാംദേവിന് ഡെൽഹി ഹൈക്കോടതി സമൻസ് അയച്ചു. ഡെൽഹി മെഡിക്കല്‍ അസോസിയേഷൻ (ഡിഎംഎ) സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. കോവിഡ് പ്രതിരോധ മരുന്ന് എന്ന പേരില്‍ പതഞ്‌ജലി തയ്യാറാക്കിയ കൊറോണില്‍ കിറ്റിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് രാംദേവിനെ തടയണം എന്നായിരുന്നു ഹരജിയിലെ ആവശ്യം.
കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ പ്രസ്‌താവനകള്‍ രാംദേവിന്റെ ഭാഗത്തു നിന്ന് ഉണ്ടാവരുതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനോട് കോടതി വാക്കാല്‍ നിർദ്ദേശിച്ചു. ഡിഎംഎയുടെ ഹരജിയിൽ പ്രതികരണം നൽകാനും രാംദേവിനോട് കോടതി ആവശ്യപ്പെട്ടു.
കൊറോണില്‍ മരുന്നിന് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും രാംദേവിന്റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആണ് ഡിഎംഎയുടെ വാദം.
അലോപ്പതിക്കെതിരെയുള്ള രാംദേവിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പോലീസില്‍ പരാതി നല്‍കിയിരുന്നു. അലോപ്പതി വിഡ്‌ഢിത്തം നിറഞ്ഞ ശാസ്‌ത്രമാണെന്നും കോവിഡ് മഹാമാരിയിൽ അലോപ്പതി മരുന്നുകൾ കഴിച്ച് ലക്ഷക്കണക്കിന് ആളുകൾ മരിച്ചെന്നുമായിരുന്നു രാംദേവിന്റെ വിവാദ പ്രസ്‌താവന. ഇതിന് ദിവസങ്ങള്‍ക്കു ശേഷമാണ് രാംദേവിന് എതിരെ ഡിഎംഎ ഹരജിയുമായി കോടതിയെ സമീപിച്ചത്.
Kerala News: കൊടകര കുഴൽപ്പണക്കേസ്; ബിജെപി മധ്യമേഖല സംഘടന സെക്രട്ടറിയെ ചോദ്യം ചെയ്‌ത് വിട്ടയച്ചു