വിദ്യാനഗർ : പ്രതിമാസം ലക്ഷങ്ങൾ വാടക നൽകിയുള്ള സ്വകാര്യ കെട്ടിടത്തിൽ നിന്ന് വൈദ്യുതിഭവന് മോചനം. കെഎസ്‌ഇബിയുടെ തനത് ഫണ്ടിൽനിന്നുള്ള 4.5 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായാണ് ഏറെ മനോഹരമായ സ്വന്തം കെട്ടിടം ഒരുങ്ങിയത്. വിദ്യാനഗറിൽ നഗരസഭാ സ്‌റ്റേഡിയത്തിന് സമീപം കെഎസ്‌ഇബിസബ് സ്‌റ്റേഷനോട് ചേർന്നാണ് കെട്ടിടം പണിതത്.
15000 ചതുരശ്ര അടി വിസ്‌തീർണത്തിലുള്ള കെട്ടിടത്തിൽ ലിഫ്‌റ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങളുണ്ട്. കാസർഗോഡ് നഗരത്തിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കെഎസ്‌ഇബി സർക്കിൾ ഓഫിസ്, ഡിവിഷൻ ഓഫിസ്, ഇലക്‌ട്രിക്കൽ റീജണൽ ഓഡിറ്റ് ഓഫിസ്, മൈലാട്ടിയിൽ പ്രവർത്തിക്കുന്ന ട്രാൻസ്‌മിഷൻ ഡിവിഷൻ ഓഫിസ്, വൈദ്യുതിമോഷണം പിടികൂടുന്നതിനുള്ള സ്‌ക്വാഡ് ഓഫിസ് തുടങ്ങിയവ പുതിയ കെട്ടിടത്തിലേക്ക് മാറും. വിശാലമായ സമ്മേളനഹാളും ഒരുക്കിയിട്ടുണ്ട്.
30,000ലേറെ ഉപഭോക്‌താക്കളുള്ള ചെർക്കള സെക്‌ഷൻ ഭാവിയിൽ വിഭജിക്കുകയാണെങ്കിൽ കലക്‌ടറേറ്റും കോടതിയും ഉൾപ്പെടെ വിദ്യാനഗർ കേന്ദ്രീകരിച്ചുള്ള സെക്‌ഷൻ ഓഫിസിന് ആവശ്യമായുള്ള സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽതന്നെ കൂടുതൽ ഉപഭോക്‌താക്കളും എറെ വരുമാനവുമുള്ള ചെർക്കള സെക്‌ഷന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വിഭജിക്കണമെന്ന ആവശ്യം നേരത്തേ ഉയർന്നതാണ്.
Most Read: തമിഴ്‌പുലികളെ പുനരുജ്‌ജീവിപ്പിക്കാൻ നീക്കം; റിപ്പോർട് തള്ളി ശ്രീലങ്ക