ന്യൂഡെല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 45 കൈത്തോക്കുകളുമായി ദമ്പതികള്‍ പിടിയില്‍. വിയറ്റ്‌നാമില്‍ നിന്നെത്തിയ ജഗജിത് സിംഗ്, ജസ്വീന്ദര്‍ കൗര്‍ എന്നിവരിൽ നിന്നുമാണ് തോക്കുകൾ കണ്ടെത്തിയത്. ഇവയ്‌ക്ക് 22.5 ലക്ഷം രൂപ വില വരുമെന്ന് കസ്‌റ്റംസ് പറയുന്നു.
രണ്ട് ട്രോളി ബാഗുകളിലായാണ് തോക്കുകള്‍ പിടികൂടിയതെന്ന് കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. വിയറ്റ്‌നാമില്‍ വച്ച് ജഗജിത് സിംഗിന്റെ സഹോദരന്‍ മന്‍ജിത് സിംഗാണ് ബാഗുകള്‍ കൈമാറിയത്. ഇയാള്‍ പാരീസില്‍ നിന്നാണ് വിയറ്റ്‌നാമിലേക്കെത്തിയതെന്ന് അറിയാന്‍ കഴിഞ്ഞു.
അതേസമയം നേരത്തെ 25 കൈത്തോക്കുകള്‍ ടര്‍ക്കിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്ന് ദമ്പതികള്‍ പറഞ്ഞു. തോക്കുകള്‍ കൃത്രിമമാണോ അല്ലയോ എന്ന പരിശോധനാഫലം വന്നിട്ടില്ല. എന്നാല്‍ കാഴ്‌ചയില്‍ യഥാര്‍ഥമായാണ് തോന്നുന്നതെന്ന് ദേശീയ സുരക്ഷാ സേന വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read: സ്‌പിരിറ്റ് വില കൂടി, വിദേശമദ്യ വില കൂട്ടേണ്ടിവരും; മന്ത്രി എംവി ഗോവിന്ദന്‍