മധുര: കോവിഡ് പശ്‌ചാത്തലത്തിൽ വിവാഹങ്ങൾ നടത്തുന്നതിന് തമിഴ്‌നാട് ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ തങ്ങളുടെ വിവാഹം ആഘോഷമാക്കാൻ വ്യത്യസ്‌തമായ ഒരു വഴിയാണ് മധുരയിലെ ദമ്പതികൾ കണ്ടെത്തിയത്. കോവിഡ് നിയന്ത്രണങ്ങളിൽ നിന്ന് രക്ഷപെടാൻ ദമ്പതികൾ വിവാഹിതരായത് ആകാശത്ത് വെച്ചാണ്.
മധുരയിൽ നിന്നുള്ള രാകേഷ്, ദക്ഷിണ എന്നിവരാണ് വിമാനത്തിനുള്ളിൽ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ വിവാഹിതരായത്. സംഭവം വിവാദമായതോടെ ‘വിമാന വിവാഹത്തെ’ കുറിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ല എന്ന് പറഞ്ഞ് വിമാനത്താവള അധികൃതർ കൈമലർത്തി.
മധുരയിൽ നിന്ന് ബംഗളൂരുവിലേക്ക് ബുക്ക് ചെയ്‌ത സ്‌പൈസ് ജെറ്റിന്റെ ചാർട്ടേഡ് വിമാനത്തിലാണ് വിവാദ വിവാഹം നടന്നത്. വിമാനത്തിൽ വധൂവരൻമാരെ കൂടാതെ ഇവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ഉൾപ്പടെ 160ഓളം ആളുകളാണ് ഉണ്ടായിരുന്നത്. വധൂവരൻമാരുടെ വേഷത്തിൽ തന്നെയായിരുന്നു രാകേഷും ദക്ഷിണയും.
യാത്രാമധ്യേ വിമാനത്തിൽ വെച്ച് രാകേഷ് ദക്ഷിണയുടെ കഴുത്തിൽ താലി ചാർത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് കോവിഡ് മാനദണ്ഡ ലംഘനം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. വധുവിന് ചുറ്റും ബന്ധുക്കളായ സ്‌ത്രീകളും ക്യാമറാമാൻമാരും കൂടിനിൽക്കുന്നതും വീഡിയോയിൽ കാണാം. പലരും മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്‌തിരുന്നില്ല.
കോവിഡ് പശ്‌ചാത്തലത്തിൽ വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി തമിഴ്‌നാട് സർക്കാർ നിജപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ‘വിമാനവിവാഹം’ നടന്നത്. സംഭവത്തിൽ ഡയറക്‌ടർ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: 18-45 വരെ പ്രായമുള്ളവർക്ക് ഓൺ-സൈറ്റ് രജിസ്‌ട്രേഷൻ; നടപടി വാക്‌സിൻ പാഴാകുന്നത് ഒഴിവാക്കാൻ