ബെയ്‌ജിങ്: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വിചിത്ര നിയന്ത്രണങ്ങൾ നടപ്പാക്കുകയാണ് ചൈനയിലെ പ്രധാന വ്യവസായ നഗരമായ ഷാങ്‌ഹായ്. രോഗവ്യാപനം നിയന്ത്രിക്കാൻ വീടുകളിൽ നിന്ന് ആരും പുറത്തിറങ്ങരുതെന്ന് ചൈനീസ് ഭരണകൂടം നിർദ്ദേശിച്ചു. നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വലിയ നിരീക്ഷണ സംവിധാനങ്ങളും സജ്‌ജമാക്കിയിട്ടുണ്ട്.
രാജ്യത്ത് റിപ്പോർട് ചെയ്യുന്ന അധികം കോവിഡ് കേസുകളും ഷാങ്‌ഹായിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുതിയ കേസുകളിൽ കുറവുണ്ടെങ്കിലും നിയന്ത്രണങ്ങൾ കടുപ്പിച്ചതിനാൽ നഗരത്തിലെ 2.6 കോടി ജനങ്ങളും വീടുകൾക്കുള്ളിൽ തന്നെയാണ് കഴിയുന്നത്. പ്രത്യേക അനുമതിയുള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കും ഭക്ഷണ വിതരണക്കാർക്കും മാത്രമേ പുറത്തിറങ്ങാൻ അനുമതിയുള്ളൂ.
വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, പാട്ടുപാടരുത് തുടങ്ങിയ നിർദ്ദേശങ്ങൾ ഡ്രോൺ വഴിയാണ് ഭരണകൂടം നൽകുന്നത്. കോവിഡ് സാഹചര്യത്തിൽ ദമ്പതികൾ വെവ്വേറെ കിടന്ന് ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ വിചിത്ര നിയന്ത്രണങ്ങളും തെരുവുകളിൽ മെഗാഫോൺ ഉപയോഗിച്ച് അധികൃതർ നൽകുന്നുണ്ട്.
അതേസമയം, നഗരത്തിലുടനീളം കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കിയതിനാൽ അവശ്യ വസ്‌തുക്കൾ ലഭിക്കുന്നില്ലെന്ന് ജനങ്ങൾ പരാതി പറയുന്നു. എന്നാൽ, ഭക്ഷ്യക്ഷാമം ഇല്ലെന്നും പകർച്ചവ്യാധി നിയന്ത്രണ നടപടികൾ കാരണം ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നതിൽ ചെറിയ തടസം മാത്രമാണുള്ളതെന്നും അധികൃതർ വിശദീകരിച്ചു. ഈ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
Most Read: ഒൻപത് വയസുകാരിക്ക് ക്രൂരപീഡനം; പ്രതിക്ക് ജീവിതാവസാനം വരെ കഠിനതടവ്