മഥുര: നഗരത്തില്‍ ശ്രീകൃഷ്‌ണ ജൻമഭൂമി ക്ഷേത്രത്തിന് അടുത്തായി സ്‌ഥിതി ചെയ്യുന്ന പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മുസ്ളിം പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിച്ച് കോടതി. ശ്രീകൃഷ്‌ണന്റെ ജൻമസ്‌ഥലം സ്‌ഥിതി ചെയ്യുന്ന കത്ര കേശവ് ദേവ് ക്ഷേത്രത്തിലെ 13.37 ഏക്കര്‍ സമുച്ചയത്തിന് അകത്താണ് പള്ളി പണിതതെന്ന് ആരോപിച്ചാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
ശ്രീകൃഷ്‌ണ വിരാജ്മാന്‍ സമര്‍പ്പിച്ച ഹരജി നവംബര്‍ 18 ന് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഷാഹി ഇഡ്ഗ മോസ്‌ക് ട്രസ്‌റ്റ്, സുന്നി വഖഫ് ബോര്‍ഡ് എന്നിവരുള്‍പ്പെടെ എല്ലാ കക്ഷികള്‍ക്കും കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരു വിശ്വാസിക്ക് ദേവന്റെ സ്വത്ത് സംരക്ഷിക്കാന്‍ അവകാശമുണ്ടെന്ന് അയോദ്ധ്യ കേസിലെ അഞ്ച് ജഡ്ജി ബെഞ്ച് വിധിച്ചിട്ടുണ്ടെന്ന വാദത്തിലാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
ശ്രീകൃഷ്‌ണ വിരാജ്മാന്‍ കഴിഞ്ഞ മാസം മഥുരയിലെ സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജിയുടെ കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തിരുന്നു. എന്നാല്‍ ഹരജി സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജി സെപ്റ്റംബര്‍ 30 ന് തള്ളുകയായിരുന്നു. ഇതോടെയാണ് ഒക്‌ടോബർ 12 ന് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഭഗവാന്റെ സ്വത്ത് ദുരുപയോഗം ചെയ്‌തിട്ടുണ്ടെങ്കില്‍, കുറ്റവാളികള്‍ക്ക് എതിരെ കേസെടുക്കാനുള്ള എല്ലാ അവകാശവും നിലവിലുണ്ടെന്നാണ് അപേക്ഷയില്‍ പറയുന്നത്.
Read Also: ഹത്രസ് കേസ്; അന്വേഷണ സംഘം ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും
പള്ളി നില്‍ക്കുന്നത് ഉള്‍പ്പടെയുള്ള 13 ഏക്കര്‍ സ്‌ഥലവും കാത്റ കേശവ്ദേവ് ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ഇവര്‍ വാദിക്കുന്നു. മഥുരയിലെ കൃഷ്‌ണ ക്ഷേത്രം തകര്‍ത്തത് ഔറംഗസീബാണെന്നും പിന്നീട് ദേവന്റെ ഭൂമി കൈയ്യേറ്റം ചെയ്യുകയും മസ്ജിദ് പണിയുകയും ചെയ്‌തുവെന്നാണ് ഹരജിയില്‍ അവകാശപ്പെടുന്നത്. ഈ വിഷയത്തില്‍ നിലവിലെ നിര്‍മ്മിതികളില്‍ മാറ്റം വരുത്തരുതെന്ന് 1973ല്‍ മഥുര സിവില്‍ കോടതി ഉത്തരവിട്ടിരുന്നു.