തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്‌റ്റംസിന് അനുമതി നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കസ്‌റ്റംസ് സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ശിവശങ്കറിനെ കോടതിയില്‍ വച്ച് ചോദ്യം ചെയ്യണമെന്നായിരുന്നു അപേക്ഷയില്‍ കസ്‌റ്റംസ് ആവശ്യപ്പെട്ടിരുന്നത്. അതിന്റെ അടിസ്‌ഥാനത്തില്‍ കാക്കനാട് ജില്ലാ ജയിലില്‍ വച്ച് ചോദ്യം ചെയ്യാനുള്ള അനുമതി കോടതി നല്‍കി.
ഈ മാസം 16 ആം തീയതി രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് ചോദ്യം ചെയ്യാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. അനുമതി നല്‍കിയതിന് ഒപ്പം തന്നെ കോടതി ചില ഉപാധികളും മുന്നോട്ട് വച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ വക്കീലിന്റെ സാനിധ്യത്തില്‍ മാത്രമേ പാടുള്ളൂ എന്നും, ഓരോ രണ്ട് മണിക്കൂര്‍ കഴിയുമ്പോഴും 30 മിനിറ്റ് ഇടവേള നല്‍കണമെന്നും കോടതി വ്യക്‌തമാക്കി.
സ്വര്‍ണ്ണക്കടത്ത് കേസുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് കണ്ടെത്തിയതായി കസ്‌റ്റംസ് കോടതിയില്‍ വ്യക്‌തമാക്കി. അതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോള്‍ ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കസ്‌റ്റംസ് രംഗത്തെത്തിയത്. സ്വര്‍ണ്ണക്കടത്ത് കേസിനൊപ്പം തന്നെ ഡോളര്‍ കടത്ത് കേസിലും, ഈന്തപ്പഴം ഇറക്കുമതി ചെയ്‌ത കേസിലും ശിവശങ്കറിനെ പ്രതി ചേര്‍ക്കാനുള്ള നടപടികള്‍ കസ്‌റ്റംസിന്റെ ഭാഗത്ത് നിന്നും നടക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങള്‍.
Read also : കെഎഎസ് മുഖ്യപരീക്ഷ; സംസ്‌ഥാനത്ത് ആകെ 19 കേന്ദ്രങ്ങള്‍