തിരുവനന്തപുരം : ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്‌റ്റിലായ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ നാളെ കോടതി വിധി പറയും. വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ചുകൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് നാളെ വിധി പറയുന്നത്. അതേസമയം തന്നെ കസ്‌റ്റഡി കാലാവധി കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയ കമറുദ്ദീനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്‌തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ എംഎല്‍എക്കെതിരെ 11 കേസുകളില്‍ കൂടി അന്വേഷണസംഘം അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി നിരവധി കേസുകള്‍ കമറുദ്ദീനെതിരെ വീണ്ടും രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. കസ്‌റ്റഡി കാലാവധി കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇക്കാര്യം പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഒപ്പം തന്നെ ഈ കേസുകളില്‍ എല്ലാം തന്നെ ഇപ്പോള്‍ അന്വേഷണം നടക്കുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ രജിസ്‌റ്റര്‍ ചെയ്‌ത 11 കേസുകളില്‍ കൂടി കമറുദ്ദീന്റെ അറസ്‌റ്റ് രേഖപ്പെടുത്താന്‍ കോടതി അനുമതി നല്‍കിയത്.
പുതിയ കേസുകളില്‍ കൂടി അറസ്‌റ്റ് രേഖപ്പെടുത്തിയതോടെ ആദ്യം അറസ്‌റ്റ് രേഖപ്പെടുത്തിയ 3 കേസുകളില്‍ ജാമ്യം അനുവദിച്ചാലും കമറുദ്ദീന് ജയില്‍മോചിതനാകാന്‍ സാധിക്കില്ല. വഞ്ചനാക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ഒന്നും നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ വ്യക്‌തമാക്കിയത്. എന്നാല്‍ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഒപ്പം തന്നെ സ്‌ഥാപനം പൂട്ടിയതിന് ശേഷം രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും സ്‌ഥാപനത്തിന്റെ പേരില്‍ നിരവധി ആളുകളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്‌തമാക്കി. അറസ്‌റ്റ് രേഖപ്പെടുത്തിയ കമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.
Read also : നിക്ഷേപ തട്ടിപ്പ് കേസ്; എംസി കമറുദ്ദീൻ 14 ദിവസം റിമാൻഡിൽ