കൊയിലാണ്ടി: ആശങ്കയുയർത്തി കൊയിലാണ്ടിയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു. നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനു ശേഷവും കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം വർധിക്കുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. നഗരസഭാ പരിധിയിൽ ആദ്യ കോവിഡ് മരണവും രേഖപ്പെടുത്തി.
വാർഡ് 32 ൽ പുതിയ ബസ് സ്റ്റാൻഡിനു കിഴക്കു ഭാഗത്തുള്ള മസീബിൽ അബൂബക്കറാണ്(64) കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഇതോടെ പ്രദേശത്തു സ്ഥിതി കൂടുതൽ വഷളാകുമോയെന്നാണ് ആരോഗ്യപ്രവർത്തകരും പോലീസും ഒരുപോലെ ഭയപ്പെടുന്നത്. സമ്പർക്ക വ്യാപനം കണക്കിലെടുത്തു പ്രദേശത്തു പോലീസിന്റെ നേതൃത്വത്തിൽ കർശന നിയന്ത്രണം പാലിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. അന്തരിച്ച അബൂബക്കറിന്റെ മൃതദേഹം മീത്തലെക്കണ്ടി ശ്‌മശാനത്തിൽ കബറടക്കി.
ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളായ 5 പേരെ ഇതിനോടകം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി ആരോഗ്യപ്രവർത്തകർ പറഞ്ഞു. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്. കോവിഡ് പോസിറ്റിവായവരിൽ ഒരാൾ ഓട്ടോറിക്ഷാ ഡ്രൈവർ ആണെന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
മീത്തലെക്കണ്ടി ശ്‌മശാനത്തിൽ ആദ്യമായാണ് കോവിഡ് ബാധിച്ചു മരിച്ച ഒരാളുടെ മൃതദേഹം സംസ്കരിക്കുന്നത്. കോഴിക്കോട്ടെ ശ്മാശാനങ്ങളിൽ ആയിരുന്നു നേരത്തെ സംസ്കാരങ്ങൾ നടത്തിയിരുന്നത്. കോവിഡ് പ്രോട്ടോകോളുകൾ കർശനമായി പാലിച്ചാണ് സംസ്കാരം നടത്തിയത്. കോഴിക്കോട് കോർപറേഷൻ എൻഫോഴ്‌സ്‌മെന്റ് തലവൻ ഒ കെ വത്സൻ, കൊയിലാണ്ടി എച്ച്ഐ കെ പി രമേശൻ, ജെഎച്ച്ഐ കെ ഷമീർ എന്നിവർ നേതൃത്വം നൽകി. നഗരസഭാ കൗൺസിലർ വി പി ഇബ്രാഹിംകുട്ടി, പോലീസ് , റവന്യു ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.