കർണാൽ: ഹരിയാനയിലെ കർണാൽ ജയിലിലെ 56 തടവുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗബാധിതരെ മാറ്റിപ്പാർപ്പിച്ചതായി കർണാലിലെ സിവിൽ സർജൻ യോഗേഷ് ശർമ പറഞ്ഞു.
‘തടവുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചതോടെ ജയിലിൽ പ്രത്യേക ഐസൊലേഷൻ മേഖല ഉണ്ടാക്കിയിട്ടുണ്ട്. തടവുകാരിലെ രോഗവ്യാപനം ആശങ്കാജനകമാണ്. അതിനാൽ സ്‌ഥിതിഗതികൾ പരിഹരിക്കുന്നതിന് എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചു വരികയാണ്,’ സിവിൽ സർജൻ വ്യക്‌തമാക്കി.
അതേസമയം ഹരിയാനയിലെ കോവിഡ് കേസുകളിൽ കുറവ് വരുന്നതായും അധികൃതർ അറിയിച്ചു. എന്നിരുന്നാലും കർണാൽ ജയിലിലെ കോവിഡ് കേസുകൾ ആശങ്ക ഉയർത്തിയിട്ടുണ്ടെന്നും കഴിഞ്ഞ 3 മുതൽ 4 ദിവസങ്ങളിലാണ് ഇവിടെ 56 തടവുകാർക്ക് കോവിഡ് കണ്ടെത്തിയതെന്നും അധികൃതർ പറയുന്നു.
കർണാൽ ജില്ലയിൽ ചൊവ്വാഴ്‌ച പുതുതായി റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകൾ 354 ആണ്. 577 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്. ജില്ലയിൽ നിലവിൽ 5,110 സജീവ കേസുകളാണുള്ളത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഹരിയാനയിൽ 12,718 പുതിയ കോവിഡ് കേസുകളും 161 മരണങ്ങളും റിപ്പോർട് ചെയ്‌തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുവരെയായി ഹരിയാനയിൽ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 1,13,232 ആണ്.
Read Also: ആർടിപിസിആർ ഫലം വൈകുന്നു; രോഗവ്യാപനത്തിന് സാധ്യതയെന്ന് വിദഗ്‌ധർ