തിരുവനന്തപുരം: സംസ്‌ഥാനത്തെ പല സർക്കാർ ആശുപത്രികളിലും ആർടിപിസിആർ ഫലം അനിശ്‌ചിതമായി വൈകുന്നതായി പരാതി. പരിശോധന നടന്ന് ഒൻപത് ദിവസത്തിന് ശേഷമാണ് പലയിടത്തും ഫലം വരുന്നത്. പരിശോധനാ ഫലം വൈകുന്നതിനാൽ പലരും ക്വാറന്റെയ്ൻ ഉപേക്ഷിക്കുന്ന സ്‌ഥിതിയാണ്. ദിവസങ്ങൾ കഴിഞ്ഞ് റിസൾട്ട് വരുമ്പോൾ മാത്രമാണ് കോവിഡ് ബാധിതരാണെന്ന കാര്യം അറിയുക.
സർക്കാർ ആശുപത്രികളിൽ സാമ്പിൾ എടുത്ത ശേഷം വിവിധ പരിശോധനാ കേന്ദ്രങ്ങളിലേക്ക് അയക്കുകയാണ് ചെയ്യുക. മുൻപ് പരമാവധി മൂന്ന് ദിവസത്തിനകം ഫലം ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ചുരുങ്ങിയത് ഏഴ് ദിവസങ്ങളെങ്കിലും കഴിഞ്ഞാണ് ഫലം പുറത്തുവരുന്നത്. ചിലയിടങ്ങളിൽ പത്ത് ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നതായും പരാതിയുണ്ട്.
പരിശോധനാഫലം വൈകുന്നതോടെ രോഗം സംശയിക്കുന്ന പലരും ദിവസങ്ങള്‍ കഴിയുമ്പോള്‍ ക്വാറന്റെയ്‌ൻ ഉപേക്ഷിക്കുകയും മറ്റുള്ളവരുമായി ഇടപെടുകയും ചെയ്യുന്നു. ഫലം വരുമ്പോള്‍ മാത്രമാണ് പോസിറ്റീവാണെന്ന് അറിയുക. ഇത് രോഗവ്യാപനത്തിന് ഇടയാക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ നിലപാട്.