തിരുവനന്തപുരം: സംസ്‌ഥാനത്തെ നിലവിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ അശാസ്‌ത്രീയമാണെന്ന് ഐഎംഎ. ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്ന നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളതെന്നും കോവിഡ് പ്രതിരോധത്തിൽ വിള്ളലുണ്ടെന്നും ഐഎംഎ കുറ്റപ്പെടുത്തുന്നു. ആഴ്‌ചയിൽ എല്ലാ ദിവസവും വ്യാപാര സ്‌ഥാപനങ്ങൾ തുറക്കണമെന്നാണ് ഐഎംഎ പറയുന്നത്. ബാങ്കുകളും ഓഫിസുകളും തുറക്കണമെന്നും ഡോക്‌ടർമാരുടെ സംഘടന ആവശ്യപ്പെട്ടു.
ആഴ്‌ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്‌ഥാപനങ്ങളും തുറക്കുമ്പോള്‍ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ഐഎംഎ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ സമയ ക്രമീകരണവും അശാസ്‌ത്രീയമാണ്, വ്യാപാര സ്‌ഥാപനങ്ങള്‍ കൂടുതല്‍ സമയം തുറന്നുവച്ച് തിരക്ക് ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടതെന്നാണ് നിർദ്ദേശം. കുറച്ചു സമയം മാത്രം തുറന്നിരിക്കുമ്പോള്‍ കൂടുതല്‍ ആള്‍ക്കാര്‍ കൂട്ടം കൂടുന്ന അവസ്‌ഥ സംജാതമാകും. ഇതെല്ലാം രോഗവ്യാപനം കൂട്ടുന്ന പ്രക്രിയകള്‍ ആയി മാറുകയാണെന്ന് ഐഎംഎ പറയുന്നു.
ലോക്ക്ഡൗണ്‍ നയം ശാസ്‌ത്രീയമായി പുനരാവിഷ്‌കരിക്കണമെന്നും ശക്‌തമായ ബോധവല്‍ക്കരണത്തിലൂടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ സജ്‌ജരാക്കേണ്ട ചുമതല സര്‍ക്കാരും പൊതുസമൂഹവും ഏറ്റെടുത്തേ മതിയാകൂ. ദീര്‍ഘകാല അടിസ്‌ഥാനത്തിലുള്ള ആസൂത്രണവും നിയന്ത്രണങ്ങളുമാണ് ഇനി വേണ്ടത്. കോവിഡ് മഹാമാരി അടുത്ത ഒന്നോ രണ്ടോ വര്‍ഷം കൂടെ തുടര്‍ന്നു പോകും, അതുകൊണ്ടുതന്നെ ഈ സാഹചര്യത്തെ മറികടക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ദീര്‍ഘകാല അടിസ്‌ഥാനത്തില്‍ തന്നെ വേണം; ഐഎംഎ പറയുന്നു.
പരിശോധനയുടെ കാര്യത്തിലും കാര്യമായ മാറ്റം വേണമെന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്. കമ്മ്യൂണിറ്റി ടെസ്‌റ്റിങ് പോസിറ്റീവായ രോഗികളെ കണ്ടെത്തുന്നതിന് ഉതകുന്ന രീതിയില്‍ അല്ലെന്നും കോണ്‍ടാക്‌ട് ട്രേസിംഗ് ടെസ്‌റ്റിങ്ങാണ് ആവശ്യമായിട്ടുള്ളതെന്നുമാണ് ഐഎംഎ പറയുന്നത്. ഹോം ഐസലേഷൻ പരാജയമാണെന്നും വീടുകൾ ക്ളസ്‌റ്ററുകളാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു.
Read Also: സിക വൈറസ്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി