വടകര: കോവിഡ് കേസുകൾ അനിയന്ത്രിതമായി കുതിക്കവെ വടകര മേഖലയിൽ ഫസ്‌റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ വീണ്ടും തുറക്കുന്നു. മണിയൂർ പഞ്ചായത്തിലെ നവോദയ വിദ്യാലയത്തിൽ എഫ്എൽടിസി ഒരുങ്ങിക്കഴിഞ്ഞു. 96 പേരെ ചികിൽസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. ഇവിടേക്ക് ഡോക്‌ടറെയും മറ്റ് ജീവനക്കാരെയും നിയമിച്ചു. ശനിയാഴ്‌ചയോടെ ഇവിടെ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും.
നേരത്തേ കോവിഡ് വ്യാപകമായപ്പോൾ ജില്ലയിലെതന്നെ ഏറ്റവും വലിയ എഫ്എൽടിസികളിൽ ഒന്നായിരുന്നു നവോദയയിലേത്. നാനൂറോളം പേരെ ചികിൽസിക്കാനുള്ള സൗകര്യം അന്ന് ഒരുക്കിയിരുന്നു. വടകര മേഖലയിലെ രണ്ടാമത്തെ എഫ്എൽടിസി അമൃത വിദ്യാലയത്തിലാണ് ഒരുക്കുന്നത്. ഇതിനുള്ള നടപടികൾ തുടങ്ങി. നൂറുപേർക്കാണ് സൗകര്യമൊരുക്കുക.
തിങ്കളാഴ്‌ചയോടെ സജ്‌ജമാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിലും ഇവിടെയായിരുന്നു നഗരസഭയിലെ എഫ്എൽടിസി. നേരത്തേ ഒരുക്കിയ എഫ്എൽടിസികളെല്ലാം കോവിഡ് കുറഞ്ഞതോടെ ഒഴിവാക്കിയിരുന്നു.
കട്ടിലും കിടക്കകളും ഉൾപ്പെടെ എല്ലാസാധനങ്ങളും തിരികെ കൊണ്ടുപോവുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ കോവിഡ് കേസുകൾ ദിനംപ്രതി വടകര മേഖലയിൽ വർധിച്ചു കൊണ്ടിരിക്കുകയാണ്. അതിനാലാണ് എഫ്എൽടിസികൾ വീണ്ടും തുറക്കുന്നത്.
Read Also: ജില്ലയിൽ 3939 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു