പത്തനംതിട്ട: ശബരിമലയിൽ ഇന്ന് രണ്ട് പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർക്കും ഒരു ക്ഷേത്ര ജീവനക്കാരനുമാണ് രോഗബാധ. ഇവരുമായി സമ്പർക്കം പുലർത്തിയവരെ നീരീക്ഷണത്തിലാക്കി.
അതേസമയം, ശബരിമലയിലെ തീർഥാടകരുടെ എണ്ണം സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും. ദേവസ്വം ബോർഡിന്റെ ആവശ്യം ഇന്നലെ ചേർന്ന ചീഫ് സെക്രട്ടറി തല സമിതി അംഗീകരിച്ചിരുന്നു. പ്രതിദിനം 1000 തീർഥാടകരെയാണ് നിലവിൽ അനുവദിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇത് ഇരട്ടിയാക്കാനാണ് ആലോചന.
Also Read: ശബരിമല: കൂടുതല്‍ ഭക്‌തരുടെ പ്രവേശനം പരിഗണിക്കണം; മുഖ്യമന്ത്രിക്ക് ചെന്നിത്തല കത്ത് നൽകി
ശബരിമലയിൽ പ്രവേശിപ്പിക്കുന്ന തീർഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. തീർഥാടകരുടെ എണ്ണം കുറഞ്ഞാൽ ശബരിമലയിൽ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നാണ് കത്തിലൂടെ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയത്.
എന്നാൽ, ആന്റിജൻ പരിശോധന കൂട്ടേണ്ടതടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശം ലഭിച്ചതിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ.