തിരുവനന്തപുരം : സംസ്‌ഥാനത്ത് സ്‌കൂളുകളിൽ നിലവിൽ നടത്തി വരുന്ന 10, 12 ക്ളാസുകളിലെ പഠനം നിർത്തി വെക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. മലപ്പുറം ജില്ലയിലെ 2 സ്‌കൂളുകളിൽ കോവിഡ് വ്യാപനം ഉണ്ടായ പശ്‌ചാത്തലത്തിൽ സ്‌കൂളുകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചു. രോഗവ്യാപനം ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ കാര്യങ്ങളിലും ശ്രദ്ധ പുലർത്തണമെന്നും, കർശന ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്‌തമാക്കി.
സ്‌കൂളുകളിൽ ഓരോ ക്ളാസുകളിലും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ട മുൻകരുതലുകൾ അധ്യാപകർ വിലയിരുത്തണം. കൂടാതെ റീജനൽ ഡെപ്യൂട്ടി ഡയറക്‌ടർമാരും ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരും സ്‌കൂളുകളിലെത്തി സ്‌ഥിതി വിലയിരുത്തണമെന്ന് വിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻ ബാബു കർശന നിർദേശം നൽകിയിട്ടുണ്ട്.
ഒപ്പം തന്നെ വിദ്യാർഥികൾ കൂടി നിൽക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു. ഇതിനായി ബസ് സ്‌റ്റോപ്പുകളിലും മറ്റും അധ്യാപകരെ നിയമിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്‌തമാക്കി. വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിലും രോഗവ്യാപനം ഉണ്ടാകുന്നത് തടയുന്നതിനായി കോവിഡ് പരിശോധനകൾ കർശനമാക്കി രോഗബാധിതരെ കണ്ടെത്തണമെന്നും നിർദേശങ്ങളിൽ വ്യക്‌തമാക്കുന്നുണ്ട്. ഇതിനായി ആരോഗ്യവകുപ്പിന്റെ സഹായം തേടുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Read also : മോദിയുടെ ‘ആന്ദോളൻ ജീവി’ പരിഹാസം; ബിജെപിയെയും മുൻഗാമികളെയും തിരിഞ്ഞുകുത്തി കർഷകർ