ന്യൂഡെൽഹി: ഇന്നലെ രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് മറുപടി നൽകുമ്പോൾ വളരെ നിന്ദ്യമായ രീതിയിൽ കർഷകസമര രംഗത്തുള്ളവരെ പ്രധാനമന്ത്രി പരിഹസിച്ചിരുന്നു.
“ബുദ്ധി ജീവി എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കുറച്ചുകാലമായി പുതിയൊരു വിഭാഗം രൂപമെടുത്തിട്ടുണ്ട്- അതാണ് ‘ആന്ദോളൻ ജീവി’. ഈ വിഭാഗക്കാരെ എവിടെയും കണ്ടെത്താനാകും. അഭിഭാഷകരുടെയോ വിദ്യാർഥികളുടെയോ തൊഴിലാളികളുടെയോ എന്നല്ല, ആരുടെ പ്രക്ഷോഭമായാലും ഇവർ മുന്നിലോ പിന്നിലോ കാണും. അവർക്ക് സമരമില്ലാതെ ജീവിക്കാനാകില്ല. അത്തരം ആളുകളെ തിരിച്ചറിഞ്ഞ് അവരിൽ നിന്ന് രാഷ്‌ട്രത്തെ സംരക്ഷിക്കണം. അവർ പരാന്നഭോജികളാണ്“ ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
ഈ പരിഹാസത്തിനെ അതിശക്‌തമായി പ്രതിരോധിച്ചുകൊണ്ടാണ് ‘സംയുക്‌ത കിസാന്‍ മോര്‍ച്ച’ തിരിച്ചടിച്ചത്. “ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് സമരങ്ങളിലൂടെയാണ്. അതിനാല്‍ സമരജീവികൾ ആകുന്നതിൽ അഭിമാനമേയുള്ളൂ. ബ്രിട്ടിഷുകാര്‍ക്കെതിരെ സമരം ചെയ്യാത്തവരാണ് ബിജെപിയും അവരുടെ മുന്‍ഗാമികളും. അതുകൊണ്ടാണ് ബിജെപി എല്ലാ സമരങ്ങളെയും എതിര്‍ക്കുന്നതും ജനകീയ മുന്നേറ്റങ്ങളെ ഭയപ്പെടുന്നതും” എന്നായിരുന്നു മോദിക്കുള്ള മറുപടി.
ബിജെപിക്കോ മോദിക്കോ കൗണ്ടർ നൽകാൻ കഴിയാത്ത രീതിയിലുള്ള ‘സംയുക്‌ത കിസാന്‍ മോര്‍ച്ച’യുടെ ഈ തിരിച്ചടി രാജ്യാന്തര മാദ്ധ്യമങ്ങളും ഏറ്റുപിടിച്ചതോടെ ബിജെപി വീണ്ടും വെട്ടിലാവുകയാണ്. ഇതിനിടെ ഇന്ത്യയിലെ കർഷകസമരത്തിലേക്ക് അന്താരാഷ്‌ട്ര ശ്രദ്ധക്ഷണിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ സിഖ് സമൂഹം പരസ്യം നൽകിയിരുന്നു. കോടിക്കണക്കിന് ജനങ്ങൾ ടിവിയിൽ കാണുന്ന അമേരിക്കന്‍ സൂപ്പര്‍ബൗള്‍ മൽസരത്തിലാണ് വൻതുക മുടക്കി കർഷകസമരത്തെ പിന്തുണച്ചുള്ള പരസ്യം പ്രവാസ സിഖ് സമൂഹം നൽകിയത്.
ലക്ഷത്തോളം കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തികളായ സിംഗു, തിക്രി, ഗാസിപുര്‍ എന്നിവിടങ്ങളില്‍ 70 ദിവസത്തിലേറെയായി സമരം നടത്തുന്നത്. ഇവർക്ക് ഐഖ്യദാർഢ്യം സമർപ്പിച്ചാണ് പ്രവാസ സിഖ് സമൂഹം അമേരിക്കയിൽ പരസ്യം നൽകിയത്. വിപ്ളവ പ്രസ്‌ഥാനങ്ങൾക്കും പ്രതിരോധശേഷിയുള്ള സമൂഹത്തിനും എന്നും പ്രചോദനമാകുന്ന മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെ ‘എവിടെ അനീതി നടന്നാലും ലോകത്തെവിടെയുമുള്ള നീതിക്ക് ഭീഷണിയാണത്’ എന്ന പ്രശസ്‌തമായ വരികൾ ഉൾപ്പെടുത്തിയാണ് പരസ്യം നൽകിയിരുന്നത്.
Most Read: പാക്-ഖലിസ്‌ഥാൻ ബന്ധം; 1,178 അക്കൗണ്ടുകൾ നീക്കണമെന്ന് കേന്ദ്രം; മൗനം പാലിച്ച് ട്വിറ്റർ