മുംബൈ: സംസ്‌ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി മഹാരാഷ്‌ട്ര സര്‍ക്കാര്‍. ജനങ്ങൾ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും അല്ലാത്തപക്ഷം വീണ്ടും ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്നും മന്ത്രി നവാബ് മാലിക് അറിയിച്ചു.
മാസ്‌ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും തയ്യാറായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി. അതേസമയം കോവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്ന ആളുകൾക്കെതിരെ ശക്‌തമായ നടപടികള്‍ സ്വീകരിക്കുന്നത് തുടരുമെന്നും മന്ത്രി പറഞ്ഞു.
പാല്‍ഖര്‍ ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇവിടുത്തെ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍. ഹോസ്‌റ്റലുകള്‍ എന്നിവ ഒരറിയിപ്പുണ്ടാകുന്നതു വരെ അടച്ചിടാന്‍ ജില്ലാ കളക്‌ടര്‍ ഉത്തരവിട്ടു.
മഹാരാഷ്‌ട്രയില്‍ ബുധനാഴ്‌ച മാത്രം 23,179 പുതിയ കേസുകളാണ് റിപ്പോര്‍ട് ചെയ്‌തത്. 23,70,507 പേര്‍ക്കാണ് ഇതുവരെ രോഗം സ്‌ഥിരീകരിച്ചത്. ഇതുവരെ 53,080 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമായ മഹാരാഷ്‌ട്രയിൽ ബുധനാഴ്‌ച മാത്രം 84 മരണങ്ങളാണ് റിപ്പോർട് ചെയ്‌തത്.
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. യോഗത്തില്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 45 വയസിന് മുകളിലുളള എല്ലാവര്‍ക്കും വാക്‌സിനേഷന് അനുമതി നല്‍കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. വിവിധ രോഗങ്ങളുളളവര്‍ക്ക് മാത്രമാണ് നിലവില്‍ കുത്തിവെപ്പ് നടത്തുന്നത്.
Read Also: ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ കൊട്ടാരത്തിൽ മോഷണം