ഗ്വാളിയോർ: ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ ഉടമസ്‌ഥതയിലുള്ള ജയ്‌വിലാസ് കൊട്ടാരത്തിൽ മോഷണം. തിങ്കളാഴ്‌ചയോ ചൊവ്വാഴ്‌ചയോയാണ് മോഷണം നടന്നതെന്നാണ് പോലീസ് നിഗമനം. ജയ്‌വിലാസ് പാലസിലെ റാണി മഹലിലെ റെക്കോർഡ്‌സ് റൂമിലാണ് മോഷണം നടന്നത്.
ഇവിടെ നിന്ന് ഒരു ഫാനും കമ്പ്യൂട്ടർ സിപിയുവും നഷ്‌ടപ്പെട്ടിട്ടുണ്ട്. സിപിയു പിന്നീട് കൊട്ടാരത്തിന്റെ മേൽക്കൂരയിൽ നിന്നും കണ്ടെത്തി. പോലീസും ഫോറൻസിക് വിദഗ്‌ധരും പരിശോധന നടത്തുന്നുണ്ട്. ചില ഫയലുകൾക്കായി ബുധനാഴ്‌ച തിരച്ചിൽ നടത്തിയപ്പോഴാണ് മോഷണം നടന്നതായി വ്യക്‌തമായത്. റെക്കോർഡ്‌സ് റൂമിലെ അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു.
10 വർഷം മുൻപും റെക്കോർഡ്‌സ് റൂമിൽ മോഷണം നടന്നിരുന്നു. എന്നാൽ അന്ന് നഷ്‌ടപ്പെട്ട രേഖകൾ കണ്ടെത്താനോ മോഷ്‌ടാക്കളെ പിടികൂടാനോ ഇതുവരെ സാധിച്ചിട്ടില്ല. റാണി മഹലിലെ വെന്റിലേറ്ററിലൂടെയാണ് മോഷ്‌ടാക്കൾ അകത്ത് കടന്നതെന്നാണ് പോലീസ് നിഗമനം. സമീപവാസികളെയും ജോലിക്കാരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
Read also: 5 വയസുകാരിയെ ബലാൽസംഗം ചെയ്‌ത 21കാരന് വധശിക്ഷ; നടപടികൾ പൂർത്തിയാക്കിയത് 26 ദിവസം കൊണ്ട്