തിരുവനന്തപുരം: സംസ്‌ഥാനത്ത് ഗ്രാമീണ മേഖലകളിൽ കോവിഡ് കേസുകൾ വർധിക്കുന്നുവെന്നും കർശന നിയന്ത്രണം ഇവിടെയും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാമത്തെ തരംഗത്തിൽ നിന്ന് വ്യത്യസ്‌തമായി ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം ഗ്രാമീണ മേഖലയിലേക്കും വ്യാപിച്ചു.
ഇതാണ് മരണ സംഖ്യ വർധിക്കാൻ കാരണമായതെന്നും പഠനങ്ങൾ വിലയിരുത്തുന്നു. ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ ആരോഗ്യ സംവിധാനങ്ങളുടെ ദൗർലഭ്യം ഈ സ്‌ഥിതിവിശേഷത്തെ കൂടുതൽ ഗുരുതരമാക്കി. പഞ്ചാബിൽ 80 ശതമാനത്തോളം പേർ ലക്ഷണങ്ങൾ വളരെ കൂടിയ ഘട്ടത്തിലാണ് ചികിൽസ തേടി എത്തിയതെന്നും പഠനം വ്യക്‌തമാക്കുന്നു.
കേരളത്തിലും ഗ്രാമീണ മേഖലയിൽ മുമ്പുള്ളതിനേക്കാൾ കേസുകൾ കൂടുന്ന പ്രവണത കാണുന്നുണ്ട്. കേരളത്തെ സംബന്ധിച്ച് നഗര-ഗ്രാമ അന്തരം താരതമ്യേന കുറവാണ് എന്നതും ഗ്രാമീണ മേഖലകളിലും ആരോഗ്യ സംവിധാനങ്ങൾ മറ്റു സംസ്‌ഥാനങ്ങളേക്കാൾ മികച്ച രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട് എന്നതും ആശ്വാസകരമാണ്.
എങ്കിലും നഗരത്തിലുള്ളത് പോലെ തന്നെ ശക്‌തമായ നിയന്ത്രണം ഗ്രാമപ്രദേശത്തും അനിവാര്യമാണ് എന്നതാണ് വസ്‌തുതകൾ കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണത്തിൽ വിട്ടുവീഴ്‌ചയില്ലാതെ ഗ്രാമപ്രദേശത്തും നടപ്പാക്കും. തദ്ദേശസ്‌ഥാപനങ്ങൾ അത് ഉറപ്പാക്കണം. ഹോം ക്വാറന്റെയ്‌നിൽ കഴിയുന്നവർ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം.
പൾസ് ഓക്‌സി മീറ്റർ ഉപയോഗിച്ച് ഓക്‌സിജൻ നില ഇടക്കിടെ പരിശോധിക്കണം. എന്തെങ്കിലും പ്രശ്‌നങ്ങളോ ബുദ്ധിമുട്ടോ ഉണ്ടായാൽ വാർഡ് മെമ്പർമാരുമായോ ആരോഗ്യ പ്രവർത്തകരേയോ ബന്ധപ്പെട്ട് തുടർ പ്രവർത്തനങ്ങൾ സ്വീകരിക്കണം. ആർക്കും ചികിൽസ കിട്ടാതെ പോകുന്ന സാഹചര്യം ഇല്ലാതിരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Also: വാക്ക് പാലിക്കാൻ ഉള്ളതാണ്; തല മുണ്ഡനം ചെയ്‌ത് ഇഎം അഗസ്‌തി