മാനന്തവാടി: കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അതിർത്തിയിൽ നടപടികൾ കർശനമാക്കി കർണാടക. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ സംസ്‌ഥാനത്തേക്ക് പ്രവേശനം അനുവദിക്കയുള്ളുവെന്ന് നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും ശനിയാഴ്‌ചയാണ് ബാവലി, കുട്ട ചെക്ക്പോസ്‌റ്റുകളിൽ പരിശോധന ആരംഭിച്ചത്.
കർണാടകയിലേക്ക് പോകുന്നതിന് 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ പരിശോധനാഫലമാണ് നൽകേണ്ടത്. ആന്റിജൻ പരിശോധനാഫലം സ്വീകരിക്കില്ല. ആർടിപിസിആർ പരിശോധനാഫലം ഇല്ലാത്തവരെ തിരിച്ചയക്കും. ബസുകൾക്ക് മാത്രമാണ് ഇളവ് നൽകിയിരിക്കുന്നത്.
കർണാടക ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ്, പോലീസ് എന്നിവർ ചേർന്നാണ് അതിർത്തികളിലെ പരിശോധന. ശനിയാഴ്‌ച കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോയ ചരക്കുവാഹനങ്ങൾ അടക്കമുള്ളവ അതിർത്തിയിൽ കുടുങ്ങി. അവശ്യ സാധനങ്ങൾ എടുക്കാനായി പോകുകയായിരുന്ന ചരക്കുലോറികളെയും കടത്തിവിട്ടില്ല. ഒടുവിൽ തിരുനെല്ലി പോലീസ് സ്‌ഥലത്തെത്തി കർണാടക അധികൃതരുമായി ചർച്ച നടത്തിയ ശേഷം വാഹനങ്ങൾ കടത്തിവിട്ടു.
അത്യാവശ്യ സർവീസുകൾക്ക് മാത്രമാണ് ശനിയാഴ്‌ച ഇളവ് നൽകിയത്. അതേസമയം, വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും യാതൊരുവിധ ഇളവുകളും അനുവദിക്കില്ലെന്ന് കർണാടക അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also: ഇടതോ വലതോ ഭരിക്കട്ടെ; ആരോഗ്യ മന്ത്രിയായി ശൈലജ ടീച്ചർ വേണം; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി