മലപ്പുറം : കോവിഡിനെ തുടർന്ന് നീലഗിരിയിലേക്ക് പ്രവേശിക്കുന്നതിന് ഇ- പാസിനൊപ്പം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി. ഇതോടെ നിരവധി യാത്രക്കാരാണ് അതിർത്തി കടക്കാൻ കഴിയാതെ ചെക്ക്പോസ്‌റ്റുകളിൽ വലയുന്നത്. യാത്രക്കാർ മിക്കവരും ചെക്ക്പോസ്‌റ്റിൽ എത്തുമ്പോഴാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയെ കുറിച്ച് അറിയുന്നത് തന്നെ. ഇതോടെ കേരളത്തിലെ തെക്കൻ ജില്ലകളിൽ നിന്നുൾപ്പടെയുള്ള നിരവധി യാത്രക്കാരാണ് ചെക്ക്‌പോസ്‌റ്റിൽ വരെയെത്തിയ ശേഷം അതിർത്തി കടക്കാനാവാതെ തിരിച്ചു പോകുന്നത്.
ആർടിപിസിആർ ടെസ്‌റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ ആളുകളെ മാത്രമാണ് നീലഗിരിയിലേക്ക് കടത്തിവിട്ടത്. അതിനാൽ തന്നെ വളരെ കുറച്ചു ആളുകൾക്ക് മാത്രമാണ് അതിർത്തി കടക്കാൻ സാധിച്ചത്. ഊട്ടി ഉൾപ്പെടെയുള്ള നീലഗിരിയിലെ വിനോദ കേന്ദ്രങ്ങളിലേക്ക് കേരളത്തിൽനിന്ന് സഞ്ചാരികൾ ധാരാളമായെത്തുന്നത് കോവിഡ് വ്യാപനം രൂക്ഷമാകാൻ ഇടയാക്കുമെന്നതിനാലാണ് നിയന്ത്രണങ്ങൾ ശക്‌തമാക്കിയതെന്ന് നീലഗിരി കളക്‌ടർ ജെ ഇന്നസെന്റ് ദിവ്യ വ്യക്‌തമാക്കി.
നാടുകാണിക്ക് പുറമെ മറ്റ് ചെക്ക്പോസ്‌റ്റുകളിലും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് ചെക്ക്പോസ്‌റ്റ് കടക്കുന്നതിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. ഇത് കൂടാതെ മലപ്പുറം ജില്ലയിലുള്ള ആളുകൾ വയനാട്ടിലേക്ക് എത്താനായി നീലഗിരി വഴിയുള്ള യാത്രയെയാണ് കൂടുതലായി ആശ്രയിക്കുന്നത്. നീലഗിരി വഴി ബത്തേരി, കൽപറ്റ, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്കും കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
Read also : തീരദേശ ഹർത്താൽ; മൽസ്യമേഖല സംരക്ഷണ സമിതിയിൽ ഭിന്നത; 3 സംഘടനകൾ പിൻമാറി