ബെയ്‌ജിങ്: നീണ്ട ഇടവേളയ്‌ക്ക് ശേഷം ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു. ഡെല്‍റ്റ വകഭേദമാണ് ചൈനയിലെ പലഭാഗത്തും പടര്‍ന്നു പിടിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം വരാമെന്നും വിദഗ്‌ധർ പറയുന്നു. വിദേശത്തു നിന്നെത്തിയ കോവിഡ് ഡെല്‍റ്റ വകഭേദമാണ് ചൈനയില്‍ ഭീഷണിയെന്ന് ദേശീയ ഹെല്‍ത്ത് കമ്മീഷന്‍ ഉദ്യോഗസ്‌ഥന്‍ ഉന്നതതല യോഗത്തില്‍ പറഞ്ഞു.
ഒക്‌ടോബർ 17 മുതലാണ് 11 പ്രവിശ്യകളില്‍ കോവിഡ് വകഭേദം പടര്‍ന്നതെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വക്‌താവ് അറിയിച്ചു. രാജ്യം വിട്ട് യാത്ര ചെയ്‌തവര്‍ക്കാണ് കൂടുതലും രോഗം ബാധിച്ചത്. രോഗം റിപ്പോര്‍ട് ചെയ്‌ത ഭാഗങ്ങളില്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗന്‍സു പ്രവിശ്യയിലെ പല നഗരങ്ങളിലും പൊതുഗതാഗതം നിരോധിച്ചെന്നും ഗതാഗത മന്ത്രാലയം വ്യക്‌തമാക്കി.
മംഗോളിയയുടെ പടിഞ്ഞാറന്‍ മേഖലയിൽ ആളുകളോട് പുറത്തിറങ്ങരുതെന്നും യാത്ര ചെയ്യരുതെന്നും പ്രാദേശിക ഭരണകൂടം നിര്‍ദേശം നല്‍കി. ശനിയാഴ്‌ച 26 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട് ചെയ്‌തത്. ഹുനാന്‍, യുന്നാന്‍ പ്രവിശ്യയിലും കോവിഡ് രോഗം റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്.
തലസ്‌ഥാനമായ ബെയ്‌ജിങ്ങിലെ മൂന്ന് ജില്ലകളിലും രോഗം റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്. ഒക്‌ടോബർ 30ന് നിശ്‌ചയിച്ച മാരത്തണ്‍ ബെയ്‌ജിങ്ങില്‍ നിരോധിച്ചു. ഡെല്‍റ്റ വകഭേദം പടരുന്നത് ഏഷ്യന്‍ രാജ്യങ്ങളില്‍ ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും പതിയെ സാമ്പത്തിക രംഗം മുക്‌തമാകുന്ന സാഹചര്യത്തില്‍ വീണ്ടുമുണ്ടാകുന്ന വ്യാപനം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
Also Read: മഴക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് പ്രതിപക്ഷം