കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മലബാർ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ജില്ലാ അതിര്‍ത്തികളിലും തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തികളിലും പരിശോധന ശക്‌തമാണ്. കാസർഗോഡ് ജില്ലയിൽ ഏറ്റവും ഉയർന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്.
ജില്ലയിൽ സ്വകാര്യ ആശുപത്രികളിലേക്കുള്ള ഓക്‌സിജൻ വിതരണത്തിൽ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മംഗളൂരുവിൽ ഉൾപ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അവിടെ കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും തടയാനാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ കാസർഗോഡ് കളക്‌ടർ നൽകുന്ന സമ്മതപത്രം ഹാജരാക്കിയാൽ ഓക്‌സിജൻ നൽകാമെന്നും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം രൂക്ഷമായ കണ്ണൂരില്‍ പോലീസിന്റെ പരിശോധനയും മറ്റും കൂടുതല്‍ കര്‍ശനമാണ്. അനാവശ്യമായി പുറത്തിറങ്ങിയ 270 വാഹനങ്ങളായിരുന്നു ഇന്നലെ പിടിച്ചെടുത്തത്. ഏഴായിരത്തിലേറെ ആളുകളെ താക്കീത് ചെയ്‌ത് വിട്ടു. അഴീക്കൽ, അഴീക്കോട് ഹാർബറുകളിൽ മൽസ്യ ലേലം ഒഴിവാക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ജില്ലയിൽ കോവിഡ് പോസറ്റീവായവരുടെ എണ്ണം തുടർച്ചയായി രണ്ട് ദിവസങ്ങളിൽ മൂവായിരത്തിന് മുകളിലാണ്.
വയനാട്ടിൽ ചുരുക്കം വാഹനങ്ങളെ നിരത്തിലിറങ്ങിയുള്ളൂ. വിവിധയിടങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്ത എട്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് അധികവും. സെക്‌ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയില്‍ 30 കേസുകള്‍ ഇന്ന് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നാളെ മുതല്‍ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള തമിഴ്‌നാട് അതിർത്തിയില്‍ പരിശോധനകള്‍ ശക്‌തമാക്കി.
മലപ്പുറത്ത് ലോക്ക്‌ഡൗണ്‍ പൂർണമാണ്. പോലീസിന്റെ ഇ പാസ് ഇല്ലാത്തവരെ സത്യവാങ്മൂലം കാണിക്കണം. ജില്ലാ അതിർത്തിയിൽ ശക്‌തമായ പരിശോധന തുടരുകയാണ്. സംസ്‌ഥാന അതിർത്തിയായ നാടുകാണി അടച്ചതിനാൽ ചരക്ക് വാഹനങ്ങളെ മാത്രമാണ് കടത്തിവിടുന്നത്. ഇന്നലെ ആറ് പേർക്കെതിരെയാണ് ജില്ലയിൽ കേസെടുത്തത്. 235 വാഹനങ്ങൾ പിടിച്ചെടുത്തു.
കോഴിക്കോട് ജില്ലയില്‍ ലോക്ക്‌ഡൗണിന്റെ രണ്ടാം ദിവസവും വാഹന പരിശോധന ശക്‌തമാണ്. 51 ഇടങ്ങളിലാണ് ബാരിക്കേഡുകള്‍ തീര്‍ത്ത് പോലീസ് പരിശോധന നടത്തുന്നത്. ആയിരത്തിലധികം പോലീസുകാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഇന്നലത്തെ അപേക്ഷിച്ച് നിരത്തുകളില്‍ ഇന്ന് വാഹനങ്ങളുടെ എണ്ണം കുറവാണ്. ഇന്നലെ മാത്രം ലോക്ക്‌ഡൗണ്‍ നിയമം ലംഘിച്ച 986 കേസുകളാണ് ജില്ലയില്‍ രജിസ്‌റ്റര്‍ ചെയ്‍തത്.
Read Also: പട്ടാമ്പി പോലീസ് സ്‌റ്റേഷൻ എസ്‌വൈഎസ് വളണ്ടിയേഴ്‌സ് അണുനശീകരണം നടത്തി