കോഴിക്കോട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ മെഗാ വാക്‌സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കാന്‍ തീരുമാനം. കോര്‍പ്പറേഷന്‍ പരിധിയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോർട് ചെയ്‌തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കാനായി ഇന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ അടിയന്തര കൗണ്‍സില്‍ യോഗം ചേരും.
അതേസമയം, ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 1560 പേര്‍ക്കാണ് ജില്ലയില്‍ വെള്ളിയാഴ്‌ച മാത്രം കോവിഡ് സ്‌ഥിരീകരിച്ചത്. ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് 21.20 ശതമാനമാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ് രോഗ വ്യാപനം ഏറ്റവും കൂടുതല്‍.
കോര്‍പ്പറേഷനില്‍ മാത്രം ഏഴ് വാര്‍ഡുകള്‍ കണ്ടെയ്ൻമെന്റ് സോണുകളാക്കി. 37 വാര്‍ഡുകളാണ് വെള്ളിയാഴ്‌ച മാത്രം കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ പൊതു-സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകള്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.
നഗരസഭാ പരിധിയിലെ എല്ലാ സ്‌ഥാപനങ്ങളിലും 15 ദിവസത്തിലൊരിക്കല്‍ കോവിഡ് പരിശോധന നടത്താനാണ് തീരുമാനം. ഞായറാഴ്‌ച കോര്‍പ്പറേഷന്‍ പരിധിയില്‍ മെഗാ വാക്‌സിനേഷന്‍ ക്യാംപുകൾ സംഘടിപ്പിക്കാനും കളക്‌ടർ നിർദേശം നല്‍കിയിട്ടുണ്ട്.
നിയന്ത്രണങ്ങള്‍ കർശനമാക്കിയിട്ടും കോവിഡ് കേസുകൾ ദിനംപ്രതി വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. പൊതുജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തത് കൊണ്ടാണ് കോവിഡ് കേസുകൾ ഉയരുന്നത് എന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ കൂടുതല്‍ കര്‍ശന നടപടികളിലേക്കു പോകേണ്ടി വരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
Also Read: ജില്ലയിലെ സിഎൻജി പമ്പുകളുടെ ഉൽഘാടനം 19ന്