ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലും രാജ്യതലസ്‌ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിനം രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വര്‍ധനയോടൊപ്പം തന്നെ ഇപ്പോള്‍ കോവിഡ് ബാധിച്ചുള്ള മരണസംഖ്യയിലും വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്. സംസ്‌ഥാനത്തെ നിലവിലെ കോവിഡ് സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു.
കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ഡെല്‍ഹിയില്‍ മരിച്ചത് 131 പേരാണ്. ഒപ്പം തന്നെ പ്രതിദിന രോഗബാധിതരുടെ എണ്ണം ഇപ്പോള്‍ ഏഴായിരത്തിന് മുകളിലാണ് ഡെല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ഡെല്‍ഹിയില്‍ ആകെ രോഗബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു. ഇവരില്‍ ഒരു ലക്ഷം പേരും കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ രോഗബാധിതരായവരാണ്. ഡെല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് മരണസംഖ്യ കഴിഞ്ഞ 12 ആം തീയതി റിപ്പോര്‍ട്ട് ചെയ്‌ത 104 ആയിരുന്നു. എന്നാല്‍ അതിനെ മറികടന്നാണ് ഇന്നലെ സംസ്‌ഥാനത്ത് 131 പേർ കോവിഡ് ബാധിച്ചു മരിച്ചത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡെല്‍ഹി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് ബിജെപി രംഗത്ത് വന്നതോടെയാണ് ഇപ്പോള്‍ അരവിന്ദ് കെജ്‌രിവാള്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആള്‍ത്തിരക്ക് കൂടുതലുള്ള മാര്‍ക്കറ്റുകളും മറ്റും അടക്കാന്‍ തീരുമാനിച്ചെങ്കിലും അതിതുവരെ നടപ്പാക്കിയിട്ടില്ല. ഇന്ന് നടക്കുന്ന യോഗത്തില്‍ മാര്‍ക്കറ്റുകള്‍ അടക്കുന്ന കാര്യത്തില്‍ മറ്റ് പാര്‍ട്ടികളുടെ അഭിപ്രായവും തേടും. മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്നും ചികിൽസക്കെത്തുന്ന രോഗികളുടെ എണ്ണവും ഡെൽഹിയിൽ കൂടിവരുന്നത് ചികില്‍സ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഡെല്‍ഹി സ്വദേശികള്‍ക്ക് ആശുപത്രികളില്‍ മുന്‍ഗണന നല്‍കണമെന്ന ആവശ്യവും ഇന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യും.
Read also : പാലാരിവട്ടം കേസ്; വിവി നാഗേഷിനെ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തു