ന്യൂഡെൽഹി : ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്ക് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിക്കുന്നത് രാജ്യത്ത് ആശങ്കകൾ വർധിപ്പിക്കുന്നു. ഓക്‌സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നതിന് പിന്നാലെയാണ് ഇപ്പോൾ ആരോഗ്യ പ്രവർത്തകരിൽ കോവിഡ് പടർന്നു പിടിക്കുന്നത്. രോഗവ്യാപനം തീവ്രമായതോടെ ആശുപത്രികളിൽ രോഗികളുടെ നീണ്ട നിര തുടരുന്നതിന് ഇടയിലാണ് ഇപ്പോൾ ആരോഗ്യ പ്രവർത്തകർക്ക് ഇടയിലെ രോഗവ്യാപനം രാജ്യത്ത് പ്രതിസന്ധി സൃഷ്‌ടിക്കുന്നത്.
കഴിഞ്ഞ 2 ദിവസത്തിനിടെ ബിഹാറിൽ മാത്രം 500ൽ കൂടുതൽ ആരോഗ്യ പ്രവർത്തകർക്കാണ് രോഗബാധ ഉണ്ടായത്. ഒപ്പം തന്നെ 200 പോലീസുകാർക്കും ബിഹാറിൽ രോഗബാധ ഉണ്ടായിട്ടുണ്ട്. കൂടാതെ പാറ്റ്ന എംയിസ്, നളന്ദ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ രോഗികളെ ചികിൽസിക്കാൻ പോലും ആരോഗ്യപ്രവർത്തകർ ഇല്ലെന്ന റിപ്പോർടുകളാണ് പുറത്തു വരുന്നത്. ഡോക്‌ടർമാർ ഉൾപ്പടെ 236 പേർക്കാണ് പാറ്റ്ന എംയിസിൽ രോഗം സ്‌ഥിരീകരിച്ചത്.
ബിഹാറിന് പുറമെ ഝാർഖണ്ഡ്, രാജസ്‌ഥാൻ എന്നിവിടങ്ങളിലും സ്‌ഥിതി രൂക്ഷമായി തുടരുകയാണ്. യുപിയിൽ സ്വകാര്യ ആശുപത്രികളിലെ 30 ശതമാനം ആരോഗ്യ പ്രവർത്തകരും രോഗികളായി. നിലവിൽ പ്രതിദിനം രോഗവ്യാപനം തീവ്രമാകുന്നതിനാൽ വരും ദിവസങ്ങളിൽ രാജ്യത്ത് പ്രതിസന്ധി രൂക്ഷമാകാനുള്ള സാധ്യതയും കൂടുതലാണ്.
Read also : കൊടുംക്രൂരത മൂന്നര പവൻ സ്വർണത്തിന് വേണ്ടി; യുവതിയുടെ മൃതദേഹം പുറത്തെടുത്തു