താമരശ്ശേരി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി താമരശ്ശേരിയിൽ പോലീസ് പരിശോധന കർശനമാക്കി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലേക്ക് ഉയർന്നതോടെയാണ് പരിശോധന ശക്‌തമാക്കിയത്.
ഓട്ടോ ടാക്‌സികൾ, കടകൾ, മാളുകൾ, മൽസ്യ-മാംസ മാർക്കറ്റുകൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ബസുകൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന. റോഡിൽ ബാരിക്കേഡുകൾ തീർത്താണ് പരിശോധന നടത്തുന്നത്. ഡ്രൈവർമാർക്ക് മുൻകരുതൽ നിർദേശങ്ങൾ നൽകി. മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയും അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് എതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.
ആളുകൾ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുന്നുണ്ടോ എന്നും പരിശോധിച്ച് ഉറപ്പ് വരുത്തും. ബസുകളിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.
Read also: താൽക്കാലികമായി നിയമിച്ച 49 ആരോഗ്യ പ്രവർത്തകരെ പിരിച്ചുവിട്ടെന്ന് പരാതി