തൃശൂർ: മൃഗശാലയിൽ ചത്ത ഗംഗ എന്ന പുള്ളിപ്പുലിക്ക് കോവിഡ് പരിശോധന നടത്തി. പുള്ളിപ്പുലി ചത്തത് കോവിഡ് ബാധയെ തുടർന്നാണോയെന്ന സംശയത്തിലാണ് ജഡത്തിൽ വിദഗ്‌ധ പരിധോധന നടത്തിയത്. മൃഗശാലയിലെ വെറ്ററിനറി സർജൻ ബിനോയ് സി ബാബു, ഡോ. സുനിൽ, ഡോ. ഡേവിഡ് തുടങ്ങിയവർ ചേർന്നാണ് മൃതദേഹത്തെ പരിശോധിച്ചത്.
പിപിഇ കിറ്റ് ധരിച്ച് കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചായിരുന്നു പോസ്‌റ്റുമോർട്ടം നടപടികൾ. കോവിഡ് പരിശോധനക്കായി സ്രവവും ആന്തരികാവയവങ്ങളുടെ സാമ്പിളുകളും ശേഖരിച്ചു. പുള്ളിപുലിയിൽ നിന്നും കോവിഡ് ലക്ഷണങ്ങളൊന്നും ലഭിച്ചില്ലെന്ന് അധികൃതർ അറിയിച്ചു.
8 വയസ് മാത്രം പ്രായമുള്ള പുലി മൂന്നു ദിവസമായിട്ട് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. ഇതിനെത്തുടർന്ന് അവശയായിരുന്ന പുലി ചൊവ്വാഴ്‌ച രാത്രിയാണ് ചത്തത്. പുലിക്ക് നേരത്തെ ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദ പരിശോധന നടത്താൻ തീരുമാനിച്ചത്.
2012ൽ വയനാട്ടിലെ ജനവാസ മേഖലയിൽ നിന്നും പിടിയിലായ പുലിയെ തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുവന്നിരുന്നു. ആ പുലിയുടെ കുട്ടിയാണ് ഗംഗ. പ്രസവത്തോടെ തള്ളപ്പുലി ചത്തു. മൃഗശാലയിൽ ജനിച്ചു വളർന്നതിനാൽ ജീവനക്കാരുമായി ഏറെ ഇണക്കത്തിലുമായിരുന്നു ഗംഗ.
Read also: സംസ്‌ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്‌റ്റ് കോവിഡ് ക്ലിനിക്കുകള്‍ തുടങ്ങുന്നു