തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക അറിയിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍. ദിനംപ്രതിയുള്ള പരിശോധനകള്‍ ഒരു ലക്ഷം വരെയെങ്കിലും ഉയര്‍ത്തണം എന്നാണാവശ്യം. അല്ലാത്തപക്ഷം വരും നാളുകളില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുമെന്നാണ് മുന്നറിയിപ്പ്.
രോഗ വ്യാപനം പാരമ്യത്തിലേക്ക് ഉയരുകയാണ്. ഇതുവരെ പരിശോധനകളുടെ എണ്ണം 80,000 ത്തില്‍ എത്തിക്കാന്‍ സംസ്‌ഥാനത്തിന് ആയിട്ടില്ല. ഏറ്റവും കൂടുതല്‍ പരിശോധന നടന്നത് ഇക്കഴിഞ്ഞ ഏഴാം തീയതിയാണ്. അന്ന് പരിശോധിച്ചത് 73,816 പേരെയാണ്. പരിശോധന കൂട്ടിയാല്‍ കണ്ടെത്തുന്ന രോഗികളുടെ എണ്ണവും കൂടുമെന്നത് വ്യക്‌തമാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ പരിശോധന നടത്തി രോഗികളെ കണ്ടെത്തി മാറ്റി നിര്‍ത്തിയില്ലെങ്കില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
Read Also: ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; സിബിഐയുടെ അപേക്ഷ പരിഗണിക്കും
100 പേരെ പരിശോധിക്കുമ്പോള്‍ എത്ര പേര്‍ക്ക് പോസിറ്റീവ് ആകുന്നുവെന്ന് കണക്കാക്കുന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കേരളത്തില്‍ 10ന് മുകളിലാണെന്നതും ആശങ്കക്ക് കാരണമാകുന്നു. നിലവില്‍ കിറ്റുകളുടേയോ പരിശോധന സംവിധാനങ്ങളുടേയോ കുറവില്ലാഞ്ഞിട്ടും പരിശോധനകളുടെ എണ്ണം കൂട്ടാത്തത് രോഗികളുടെ എണ്ണം കുറച്ചു കാട്ടാനാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഒരു ലക്ഷം പരിശോധനകള്‍ ദിനംപ്രതി നടത്തണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയും നല്‍കിയിരുന്നുവെങ്കിലും അതും നടപ്പിലായിട്ടില്ല.