തിരുവനന്തപുരം : കോവിഡ് പരിശോധനക്കുള്ള ആര്‍ടിപിസിആര്‍ പരിശോധനക്ക് രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സംസ്‌ഥാനങ്ങളില്‍ മുന്നില്‍ കേരളം. സ്വകാര്യ ലാബുകളില്‍ നടത്തുന്ന പരിശോധനക്കാണ് ഇരട്ടിയിലധികം ഫീസ് ഈടാക്കുന്നത്. നിലവില്‍ സര്‍ക്കാര്‍ സൗജന്യമായാണ് പരിശോധന നടത്തുന്നത്. എന്നാല്‍ സ്വകാര്യ ലാബുകളിലെ പരിശോധന നിരക്ക് മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇരട്ടിയിലധികമാണ്.
2100 രൂപയാണ് നിലവില്‍ സംസ്‌ഥാനത്തെ സ്വകാര്യ ലാബുകളില്‍ പരിശോധനക്ക് ഈടാക്കുന്നത്. ആദ്യസമയത്ത് ഇത് 2750 രൂപയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ടാണ് ഇത് 2100 രൂപയാക്കി കുറച്ചത്. മറ്റ് സംസ്‌ഥാനങ്ങളില്‍ പരിശോധന നിരക്ക് പല സമയങ്ങളിലായി കുറച്ചിട്ടുണ്ട്. അയല്‍ സംസ്‌ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ പരിശോധന നിരക്ക് വച്ച് നോക്കുമ്പോള്‍ കേരളത്തില്‍ വളരെ ഉയര്‍ന്ന നിരക്കാണ് കോവിഡ് പരിശോധനക്ക് ഈടാക്കുന്നത്.
ആന്ധ്രാപ്രദേശില്‍ 1600 രൂപയും, തമിഴ്നാട്ടില്‍ 1500 രൂപയും, കര്‍ണാടകയില്‍ 1200 രൂപയും, തെലങ്കാനയില്‍ 850 രൂപയുമാണ് കോവിഡ് പരിശോധനക്ക് ഈടാക്കുന്നത്. 400 രൂപ വരെ ഈടാക്കുന്ന സംസ്‌ഥാനങ്ങള്‍ രാജ്യത്തുള്ള സ്‌ഥാനത്താണ് കേരളത്തില്‍ 2100 രൂപ കോവിഡ് പരിശോധനക്ക് ഈടാക്കുന്നത്. ശബരിമലയില്‍ ഉള്‍പ്പടെ ആര്‍ടിപിസിആര്‍ പരിശോധനാഫലം കർശനമാക്കിയ സാഹചര്യത്തില്‍ നിരവധി ആളുകള്‍ക്ക് ഈ നിരക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുമെന്നത് ഉറപ്പാണ്. ആര്‍ടിപിസിആര്‍ പരിശോധനക്ക് രാജ്യമൊട്ടാകെ 400 രൂപയാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. സംസ്‌ഥാനങ്ങളോട് നിരക്ക് കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ആര്‍ടിപിസിആര്‍ പരിശോധനയുടെ കിറ്റ് 200 രൂപക്കാണ് വിപണിയില്‍ ലഭിക്കുന്നതെന്നും, എന്നിട്ടും പരിശോധന നിരക്കില്‍ വലിയ കൊള്ളയാണ് നടക്കുന്നതെന്നും ഹരജിയില്‍ വ്യക്‌തമാക്കിയിരുന്നു.
Read also : വുഹാനിലെ കോവിഡ് വിവരങ്ങൾ പുറത്തുവിട്ടു; മാദ്ധ്യമ പ്രവർത്തകക്ക് ജയിൽ ശിക്ഷ