ജനീവ: തെറ്റായ തീരുമാനങ്ങളാണ് കോവിഡ് രൂക്ഷമാകാൻ കാരണമെന്ന് ഇൻഡിപെൻഡന്റ് പാനൽ ഫോർ പാൻഡമിക് പ്രിപേർഡ്‌നസ് ആൻഡ് റെസ്‌പോൺസ് (ഐപിപിപിആർ) റിപ്പോർട്. 3.3 ദശലക്ഷം ആളുകൾ മരണപ്പെടുകയും ആഗോള സമ്പദ്‌വ്യവ്യവസ്‌ഥ തകിടം മറിയുകയും ചെയ്‌തുവെന്നും ആഗോള തലത്തിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
കൃത്യമായ മുന്നൊരുക്കങ്ങൾക്ക് അവസരം നൽകാതെ ഏറെ വൈകിയാണ് ലോകാരോഗ്യ സംഘടന കോവിഡ് രോഗത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഏറെ ചർച്ചകൾക്ക് വഴിവയ്‌ക്കുന്ന കണ്ടെത്തലാവും ഇത്. നേരത്തെ അമേരിക്കയും, യൂറോപ്യൻ രാജ്യങ്ങളും സമാനമായ ആരോപണങ്ങളുമായി ലോകാരോഗ്യ സംഘടനക്ക് എതിരെ രംഗത്ത് വന്നിരുന്നു.
ന്യൂസീലൻഡ് മുൻ പ്രധാനമന്ത്രി ഹെലൻ ക്ളാർക്ക്, ലൈബീരിയൻ മുൻ പ്രസിഡണ്ട് എലൻ ജോൺസൻ സർലീഫ് എന്നിവരാണ് സമിതിയുടെ അധ്യക്ഷൻമാർ. ‘കോവിഡ് 19: അവസാനത്തെ മഹാമാരിയാകണം’ എന്ന റിപ്പോർട്ടിലാണ് ഗുരുതരമായ പരാമർശങ്ങൾ അടങ്ങിയിരിക്കുന്നത്. 2019 ഡിസംബറിൽ വുഹാനിൽ വൈറസ് പൊട്ടിപ്പുറപ്പെട്ടു. എന്നാൽ 2020 ഫെബ്രുവരി വരെ കാര്യത്തിന്റെ ഗൗരവം അറിയാൻ ചൈന ശ്രമിച്ചില്ലെന്നും റിപ്പോർട് ചൂണ്ടിക്കാട്ടുന്നു.
അടിയന്തര സാഹചര്യം മനസിലാക്കുന്നതിൽ മറ്റു രാജ്യങ്ങളും പരാജയപ്പെട്ടു. വ്യാപനം നേരിടുന്നതിന് മാർഗങ്ങളില്ലാതിരുന്നതും, ഏകോപനമില്ലായ്‌മയും മാനവരാശിയെ വൻദുരന്തത്തിലേക്കാണ് തള്ളിവിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. ഐപിപിപിആർ റിപ്പോർട്ടിന്റെ പൂർണരൂപം വായിക്കാൻ ലിങ്കിൽ ക്ളിക്ക് ചെയ്യുക.
അതേസമയം നിലവിലെ സാഹചര്യത്തിൽ കോവിഡ് വ്യാപനത്തെ കാര്യക്ഷമമായി നേരിടാനുള്ള നിർദ്ദേശങ്ങളും സമിതി മുന്നോട്ട് വയ്‌ക്കുന്നുണ്ട്. സമ്പന്ന രാജ്യങ്ങൾ ബില്യൻ വാക്‌സിൻ ഡോസുകൾ ദരിദ്ര രാജ്യങ്ങൾക്ക് സംഭാവന നൽകണം. ഇത്തരം ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് ആഗോളതലത്തിൽ പ്രത്യേക സംവിധാനമുണ്ടാക്കണം എന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also: ഗംഗയില്‍ നിന്ന് ഇതുവരെ 116 മൃതദേഹങ്ങൾ; നദിയിൽ വൈറസ് സാധ്യതയില്ല: ഐഐടി പ്രൊഫസര്‍