ന്യൂഡെൽഹി: കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ വ്യാപകമായി കണ്ടെത്തിയ ഗംഗാനദിയിൽ കാര്യമായ വൈറസ് പ്രഭാവം ഉണ്ടാകില്ലെന്ന് കാണ്‍പൂർ ഐഐടി പ്രൊഫസര്‍ സതീഷ് താരെ അഭിപ്രായപ്പെട്ടു.
കോവിഡ് ഹേതുവായ വൈറസ് വെള്ളത്തിലൂടെ പകരുന്നത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും, നദികളില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് രോഗവ്യാപനത്തെ കാര്യമായി ബാധിക്കില്ലെന്നും ഇദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഗംഗയിലോ ബന്ധപ്പെട്ട പോഷക നദികളിലോ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത് ഗൗരവമായ കാര്യമാണെന്നും ഗംഗയും യമുനയും പല ഗ്രാമങ്ങളുടെയും നദീതീരത്തിനെ ആശ്രയിക്കുന്ന സ്‌ഥാപനങ്ങളുടെയും കുടിവെള്ള സ്രോതസാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.
ഉത്തര്‍പ്രദേശിലെ ബല്ലിയ, ഗാസിപുര്‍ ജില്ലകളിലെ ഗംഗാനദിയില്‍ നിന്ന് 45 മൃതശരീരങ്ങളും ബിഹാറിലെ ബക്‌സറിലെ ഗംഗയില്‍ നിന്ന് 71 മൃതദേഹങ്ങളും ഇതുവരെ കണ്ടെത്തിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. നദിയിലെ ജലം ശാസ്‌ത്രീയ ജലവിതരണ സംവിധാനത്തിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ, വെള്ളം ശുദ്ധീകരിച്ചാണ് പൈപ്പുകളിൽ ലഭ്യമാകുക. ഇതിൽ അപകട സാധ്യത കുറവാണെന്നും എന്നാൽ, ആളുകള്‍ നദിയില്‍ നിന്ന് നേരിട്ട് വെള്ളം എടുക്കുന്ന സ്‌ഥിതിയിൽ ആശങ്കയുണ്ടെന്നും ചില ശാസ്‌ത്ര വിദഗ്‌ധർ പറയുന്നു.
അതേസമയം, മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കുന്നതിനെതിരെ കോടതികളിൽ വിവിധ പൊതുതാല്‍പര്യ ഹരജികൾ എത്തിയിട്ടുണ്ട്. നദികള്‍ വിശ്വാസികളുടെ മാത്രമല്ലെന്നും അവിശ്വാസികൾക്ക് കൂടി അവകാശപ്പെട്ടതാണെന്നും അത് സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ ഉടനെ കൈക്കൊള്ളണം എന്നാവശ്യപ്പെട്ടുമാണ് പൊതുതാൽപര്യ ഹരജികൾ കോടതികൾക്ക് മുന്നിൽ എത്തിയിട്ടുള്ളത്.
Most Read: ഓക്‌സിജൻ അളവിൽ കൃത്രിമം; പരിശോധന ശക്‌തമാക്കി ലീഗൽ മെട്രോളജി വകുപ്പ്