ന്യൂഡെൽഹി: ‘ബി’, ‘എബി’ രക്‌ത ഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
‘ഒ’ രക്‌ത ഗ്രൂപ്പ് ഉള്ളവരിലാണ് ഏറ്റവും കുറവ് കോവിഡ് ബാധിച്ചത്. കോവിഡ് ബാധിച്ച ‘ഒ’ രക്‌ത ഗ്രൂപ്പുകാരിൽ ഭൂരിഭാഗവും രോഗലക്ഷണങ്ങളില്ലാത്തവരോ അല്ലെങ്കില്‍ നേരിയ ലക്ഷണങ്ങളുള്ളവരോ ആണെന്നും ഗവേഷണത്തില്‍ കണ്ടെത്തി.
രാജ്യവ്യാപകമായി സീറോ പോസിറ്റിവിറ്റി സര്‍വേയെ അടിസ്‌ഥാനമാക്കിയാണ് സിഎസ്ഐആര്‍ പഠനം നടത്തിയത്. മാംസം കഴിക്കുന്നവരിൽ സസ്യഭുക്കുകളേക്കാള്‍ കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പച്ചക്കറികളിൽ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയതാണ് രോഗപ്രതിരോധ ശേഷിയിലെ ഈ വ്യത്യാസത്തിന് കാരണമെന്നും പഠനം പറയുന്നു.
ഫൈബര്‍ അടങ്ങിയ ഭക്ഷണക്രമം കോവിഡ് ബാധക്ക് ശേഷമുള്ള സങ്കീര്‍ണതകള്‍ കുറക്കാനും അണുബാധ തടയാനും സഹായിക്കും. രാജ്യത്താകമാനമുള്ള പതിനായിരത്തോളം പേരില്‍ നിന്നുള്ള സാമ്പിളുകള്‍ 140ഓളം ഡോക്‌ടർമാര്‍ വിശകലനം ചെയ്‌താണ് ഈ നിഗമനത്തിൽ എത്തിയതെന്നും സിഎസ്ഐആര്‍ പറഞ്ഞു.
‘എബി’ രക്‌ത ഗ്രൂപ്പിലുള്ളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചത്. തൊട്ടുപിന്നില്‍ ‘ബി’ ഗ്രൂപ്പുകാരാണെന്നുമാണ് പഠനത്തിലെ കണ്ടെത്തല്‍.
Also Read: സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതം ആയിട്ടില്ല; ശൈലജ ടീച്ചർ