തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് ചികിൽസാ മാർഗരേഖ പുതുക്കി ആരോഗ്യ വകുപ്പ്. എല്ലാ പനി ക്ളിനിക്കുകളും കോവിഡ് ക്ളിനിക്കുകൾ ആക്കി മാറ്റുമെന്ന് പുതുക്കിയ മാർഗരേഖയിൽ വ്യക്‌തമാക്കുന്നു. സർക്കാർ ആശുപത്രികളെല്ലാം മെയ് 31 വരെ കോവിഡ് ചികിൽസയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം എന്നാണ് നിർദ്ദേശം. അടിയന്തര പ്രാധാന്യം ഉള്ള കോവിഡ് ഇതര രോഗങ്ങൾക്ക് മാത്രമേ ചികിൽസ ഉണ്ടാവുകയുള്ളൂ. സ്വകാര്യ ആശുപത്രികളിൽ പ്രത്യേക ഒപിയും സജ്‌ജമാക്കണം.
താലൂക്ക് ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകൾ സജ്‌ജീകരിക്കാനും നിർദ്ദേശമുണ്ട്. 5 വെന്റിലേറ്റർ കിടക്കകളെങ്കിലും തയ്യാറാക്കുകയും ചെയ്യണം. രണ്ടാം നിര കോവിഡ് കേന്ദ്രങ്ങൾ താലൂക്ക് ആശുപത്രികളുമായി ബന്ധിപ്പിക്കണം. പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങൾ സ്‌റ്റിറോയ്‌ഡുകളും മരുന്നുകളും ഉറപ്പാക്കണം. കിടപ്പ് രോഗികൾക്ക് ഓക്‌സിജൻ, ചികിൽസ എന്നിവ വീട്ടിലെത്തി ഉറപ്പാക്കും. ഐഎംഎ ഭാരവാഹികൾ നിരന്തരം ആശുപത്രി സന്ദർശനം ഉറപ്പുവരുത്തണമെന്നും മാർഗരേഖയിൽ സൂചിപ്പിക്കുന്നു.
അതേസമയം, കോവിഡ് വ്യാപനം നിയന്ത്രിക്കാനായി സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കൊണ്ടുള്ള മാറ്റം ഒരാഴ്‌ചക്കുള്ളിൽ ഉണ്ടാവുമെന്നാണ് ആരോഗ്യ വിദഗ്‌ധർ പ്രതീക്ഷിക്കുന്നത്. കേസുകൾ ഒറ്റയടിക്ക് കുറയില്ലെങ്കിലും കേസുകൾ ഉയരുന്നത് പിടിച്ചു നിർത്താനാകുമെന്നാണ് പ്രതീക്ഷ. ഡിസ്‌ചാർജ് പ്രോട്ടോക്കോൾ മാറിയതോടെ സംസ്‌ഥാനത്ത് രോഗമുക്‌തി നിരക്കും ഉയർന്നിട്ടുണ്ട്. 12 ദിവസത്തിനിടെ 2 ലക്ഷത്തിലധികം പേരാണ് രോഗമുക്‌തി നേടിയത്.
Also Read: കോവിഡ് പ്രതിരോധം; കേരളമടക്കം 25 സംസ്‌ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് കേന്ദ്രം ഗ്രാന്റ് അനുവദിച്ചു