തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ആന്റിബോഡി തെറാപ്പി കോവിഡ് മാർഗ രേഖയിൽ ഉൾപ്പെടുത്തി കേരള സർക്കാർ. ഹൈറിസ്‌ക് കാറ്റഗറി രോഗികൾക്ക് ഇനി ഈ ചികിൽസ സ്വീകരിക്കാം. ഗുരുതര പ്രതിരോധശേഷി കുറവുള്ള കോവിഡ് രോഗികളിൽ ലോകവ്യാപകമായി ഉപയോഗിക്കുന്ന ചികിൽസാ രീതിയാണ് ആന്റിബോഡി കോക്‌ടെയിൽ തെറാപ്പി.
ഇതിനായി ഉപയോഗിക്കുന്നത് ‘കാസിരിവിമാബ് – ഇംഡെവിമാബ്’ എന്ന ഡ്രഗ്‌സാണ്. കോവിഡ് ബാധിച്ച ശരീരത്തിൽ സ്വാഭാവിക ആന്റി ബോഡി ഉൽപാദാനത്തിന് മുൻപ് തന്നെ ഈ ഡ്രഗ് ആന്റി ബോഡി സൃഷ്‌ടിച്ച് കോവിഡ് വൈറസുകളെ നേരിടുമെന്നും ഇത് മരണം തടയാൻ വലിയ രീതിയിൽ സഹായകമാകും എന്നുമാണ് ശാസ്‌ത്ര ലോകം പറയുന്നത്.
അമേരിക്കൻ പ്രസിഡണ്ടായിരിക്കെ ഡോണൾഡ് ട്രംപിന് കോവിഡ് ചികിൽസയുടെ ഭാഗമായി കുത്തിവച്ചതിലൂടെ വാർത്താലോകത്ത് നിറഞ്ഞ ‘കാസിരിവിമാബ് – ഇംഡെവിമാബ്‘ ഇന്ത്യയിൽ കോവിഡ് ചികിൽസാ പ്രോട്ടോകോൾ ഭാഗമാകുന്നത് ഇതാദ്യമാണ്. ഈ ചികിൽസ എടുക്കണമെങ്കിൽ നിരവധി പ്രോട്ടോകോൾ ഡോക്‌ടർമാർ പാലിക്കേണ്ടതുണ്ട്. അതെന്താണ് എന്നത് ആരോഗ്യവകുപ്പ് പുറത്തിറക്കിയ രേഖകളിൽ വ്യക്‌തമാക്കുന്നുണ്ട്.
റിജെനെറോൺ എന്ന അമേരിക്കൻ ബയോടെക്‌നോളജി കമ്പനി കോവിഡ് ആരംഭിച്ച ശേഷം കണ്ടെത്തിയ ‘കാസിരിവിമാബ് – ഇംഡെവിമാബ്‘ സ്വിറ്റ്സർലൻഡ് ആസ്‌ഥാനമായ മറ്റൊരു ഗ്‌ളോബൽ ഫാർമ കമ്പനിയായ ‘റോഷെ‘യുമായി സഹകരിച്ചുകൊണ്ടാണ് നിർമാണവും വിതരണവും നിർവഹിക്കുന്നത്.
‘സിപ്ള‘ എന്ന ഇന്ത്യൻ മെഡിക്കൽ കമ്പനിയാണ് രാജ്യത്തെ വിതരണാവകാശം നേടിയിരിക്കുന്നത്. അമേരിക്കൻ നിർമിത ചികിൽസാരീതി ആയതുകൊണ്ട് തന്നെ ഈ ഡ്രഗിന്റെ വില, ഇന്ത്യയിൽ വലിയ വെല്ലുവിളിയാണ്.
സർക്കാരിന്റെ കൈവശം കേന്ദ്രം നൽകിയ കുറച്ച് ഡോസുകൾ ഉണ്ടങ്കിലും സ്വകാര്യ ചികിൽസാ കേന്ദ്രങ്ങളിൽ ഇതിന്റെ വില കടുത്ത വെല്ലുവിളിയാകും. ഒരു ഡോസിന് 59,750 രൂപയും രണ്ടു ഡോസിന് ഒരു ലക്ഷത്തി പതിനായിരം രൂപയുമാണ് വില. എന്നിരുന്നാലും സംസ്‌ഥാനത്ത് കോവിഡ് നിരക്കുകളും മരണവും ഉയരുന്ന സാഹചര്യത്തിൽ ഈ ചികിൽസാരീതി വലിയ ആശ്വാസമാകും.
ആശുപത്രിവാസവും മരണ നിരക്കും കുറക്കാൻ സഹായിക്കുന്ന കാസിരിവിമാബ്- ഇംഡെവിമാബ് എന്നീ ഡ്രഗുകളുടെ സമ്മിശ്രണ ഇഞ്ചക്ഷൻ രോഗലക്ഷണങ്ങൾ ഉള്ള രോഗികളിലും ലക്ഷണങ്ങൾ കാര്യമായി ഇല്ലാത്തവരിലും ഒരുപോലെ ഉപയോഗിക്കാം. ഡെൽറ്റ വകഭേദങ്ങൾക്കെിരെ ഈ ആന്റിബോഡി ചികിൽസ ഫലപ്രദമാണെന്ന് ശാസ്‌ത്രലോകം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
‘അറുപത് വയസിന് മുകളിൽ പ്രായമുള്ള ഹൈറിസ്‌ക് വിഭാഗക്കാർക്കാണ് ഇത് പ്രധാനമായും നൽകുന്നത്. അതേസമയം 12 വയസിന് മുകളിലും 40 കിലോക്ക് മുകളിൽ ഭാരമുള്ളവരിലും ഇത് നൽകാവുന്നതാണ്. കേരളത്തിൽ രേഖപ്പെടുത്തിയ കോവിഡ് മരണങ്ങളിൽ ബഹുഭൂരിപക്ഷവും അറുപത് വയസിന് മുകളിലുള്ള ആളുകളിലാണ് സംഭവിച്ചിരിക്കുന്നത്. അതിൽ തന്നെ പ്രമേഹം, ആസ്‌ത്‌മ, ഹൈപ്പർടെൻഷൻ, ഹൃദയ–വൃക്ക–കരൾ സംബന്ധമായ അസുഖമുള്ളവർ എന്നിവരിലാണ് മരണനിരക്ക് കൂടുതൽ ഉണ്ടായിട്ടുള്ളത്. ഇത്തരം വിഭാഗങ്ങളിൽ കോവിഡ് തിരിച്ചറിഞ്ഞ ഉടനെ ആന്റിബോഡി ചികിൽസ നടത്തുന്നത് ഫലപ്രദമാണ്. അമിതവണ്ണം മറ്റൊരു പ്രധാന വില്ലനാണ്. ഇത്തരക്കാർക്കും ആന്റിബോഡി ചികിൽസ ഗുണം ചെയ്യും‘ – സിപ്ള പ്രതിനിധി മലബാർ ന്യൂസിനോട് പറഞ്ഞു.
ഇന്ത്യയിൽ ഇപ്പോൾ കാണപ്പെടുന്ന കോവിഡ് വകഭേദങ്ങളായ B.1.617, B.1.618 എന്നിവക്കെതിരെ കാസിരിവിമാബ്–ഇംഡെവിമാബ് എന്ന ഈ ആന്റിബോഡി കോക്‌ടെയിൽ തെറാപ്പി ഫലപ്രദമെന്ന് പഠനങ്ങൾ പറയുന്നുണ്ട്. പുതിയ മ്യൂട്ടേഷനായ K417N ലും ഇത് ഗുണം ചെയ്യുമെന്നും നോൺ ക്ളിനിക്കൽ പരിശോധനകളിൽ കണ്ടെത്തിയതായി സിപ്ള വിശദീകരിക്കുന്നുണ്ട്.
ഡെൽറ്റ വകഭേദത്തിന്റെ നിലവിലെ വേരിയന്റുകൾക്കെതിരെ കോക്‌ടെയിൽ തെറാപ്പി വളറെ ഫലപ്രദമാണന്ന് ഇന്ത്യയിലെ ഉപയോഗശേഷമുള്ള കണക്കുകളും സൂചിപ്പിക്കുന്നു. സാർസ് കോവ്-2 (SARS COV-2) വൈറസിനെ നിർവീര്യമാക്കാൻ വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഡ്രഗുകളാണ് ഇവ. ഇന്ത്യയിലെ ഉപയോഗത്തിന് CDSCO (Central Drugs Standard Control Organization) അംഗീകാരവും നൽകിയിട്ടുണ്ട്.
ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അനുമതിയോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസയിൽ ഉണ്ടായിരുന്ന ഡോക്‌ടറിൽ ഉൾപ്പടെ കേരളത്തിലെ അനേകം രോഗികളിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള നിരവധി രോഗികളിലും ഈ ചികിൽസ വിജയകരമായി ഉപയോഗിച്ചതായും കമ്പനി പ്രതിനിധികൾ പറയുന്നു. ഈ ചികിൽസ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുന്നതാണ്.
Most Read: ‘ഈശോ’ വിവാദം മനഃപൂർവം; നാദിർഷക്ക് പിന്തുണയുമായി ഫെഫ്‌ക