ചെന്നൈ : 18-45 വയസ് വരെയുള്ളവരുടെ കോവിഡ് വാക്‌സിനേഷന് തമിഴ്‌നാട്ടിൽ ഇന്ന് തുടക്കം. മെയ് ഒന്നാം തീയതി മുതലാണ് വാക്‌സിനേഷൻ ആരംഭിക്കാനിരുന്നത്. എന്നാൽ സംസ്‌ഥാനത്ത് ഉണ്ടായ വാക്‌സിൻ ക്ഷാമത്തെ തുടർന്ന് വാക്‌സിനേഷൻ നീട്ടി വെക്കുകയായിരുന്നു. ഓട്ടോറിക്ഷാ തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ എന്നിവർക്കാണ് വാക്‌സിൻ നൽകുന്നതിൽ മുൻഗണനയെന്ന് ആരോഗ്യമന്ത്രി എം സുബ്രമണ്യം അറിയിച്ചു.
കേന്ദ്രത്തിൽ നിന്നും തമിഴ്‌നാടിന് ലഭിച്ച 78 ലക്ഷം ഡോസ് കോവിഡ് വാക്‌സിനിൽ 69 ലക്ഷം ഡോസ് ഇതുവരെ ആളുകൾക്ക് നൽകി കഴിഞ്ഞു. ഇതേ തുടർന്നാണ് മെയ് 1ആം തീയതി ആരംഭിക്കാനിരുന്ന 18-45 വയസ് വരെയുള്ളവരുടെ വാക്‌സിനേഷൻ നീട്ടിവച്ചത്. സംസ്‌ഥാനത്ത് നിലവിൽ 45 വയസിന് മുകളിലുള്ള ആളുകളുടെ വാക്‌സിനേഷൻ തുടരുകയാണ്.
വാക്‌സിൻ ക്ഷാമത്തെ തുടർന്ന് 1.5 കോടി ഡോസ് വാക്‌സിനാണ് തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത് എപ്പോൾ ലഭിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് സംസ്‌ഥാന ആരോഗ്യ സെക്രട്ടറി ഡോക്‌ടർ ജെ രാധാകൃഷ്‌ണൻ വ്യക്‌തമാക്കി. അതേസമയം പ്രതിദിന രോഗബാധിതരുടെ എണ്ണം സംസ്‌ഥാനത്ത് ഉയർന്നു തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം തമിഴ്‌നാട്ടിൽ 34,875 കോവിഡ് കേസുകളും 365 മരണവും റിപ്പോർട് ചെയ്‌തു.
Read also : കോവിഡ് പരിശോധന ഇനി സ്വയം ചെയ്യാം; ആന്റിജന്‍ ടെസ്‌റ്റ് കിറ്റിന് ഐസിഎംആര്‍ അംഗീകാരം