പൂനെ: ഇന്ത്യയിൽ കോവിഡ് വാക്‌സിൻ വിതരണം ജനുവരിയിൽ ആരംഭിക്കാൻ കഴിയുമെന്ന് സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനാവാല. ഇൻസ്‌റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുക്കുന്ന ഓക്‌സ്‌ഫോർഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി ഈ മാസം അവസാനത്തോടെ ലഭിക്കുമെന്നാണ് കരുതുന്നത്. ഒക്‌ടോബർ ആകുമ്പോഴേക്കും രാജ്യത്ത് എല്ലാവർക്കും വാക്‌സിൻ നൽകാനാകുമെന്നും ഇന്ത്യ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ്‌സ് കൺട്രോൾ ജനറലിന്റെ അനുമതി ഈ മാസം അവസാനത്തോടെ ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാൽ വിപുലമായ ഉപയോഗത്തിനുള്ള ലൈസൻസ് ലഭിക്കാൻ ഇനിയും സമയമെടുക്കും എന്നാണ് വിവരം. എങ്കിലും ജനുവരിയിൽ കുത്തിവെപ്പ് നൽകാനാകുമെന്നാണ് കരുതുന്നത്.
രാജ്യത്തെ 20 ശതമാനം പേർക്ക് വാക്‌സിൻ നൽകാനായാൽ ആളുകളിൽ ആത്‌മവിശ്വാസം തിരികെയെത്തും. സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിൽ എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കാനാകും. അതോടെ രാജ്യം കോവിഡിന് മുൻപുള്ള ജീവിതത്തിലേക്ക് മടങ്ങും.
ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്‌ട്രാസനേകയും സിറം ഇൻസ്‌റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിച്ചെടുക്കുന്ന കോവിഷീൽഡും അടിയന്തിര ഉപയോഗത്തിനുള്ള അനുമതിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും അടിയന്തിര അനുമതി തേടിയിട്ടുണ്ട്. എന്നാൽ ഇരുവാക്‌സിനുകളുടെയും സുരക്ഷയും ഫലപ്രാപ്‌തിയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിദഗ്‌ധ സമിതിക്ക് സമർപ്പിക്കണമെന്ന് സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ നിർദേശം.
വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനുള്ള അനുമതി തേടി സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സമർപ്പിച്ച അപേക്ഷക്കൊപ്പം രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളിലെ ഇടക്കാല രേഖകളാണ് സമർപ്പിച്ചിരുന്നത്.
ജൂലൈ ആകുമ്പോഴേക്കും 30 മുതൽ 40 കോടി ഡോസുകൾ വരെ നൽകാനാണ് കേന്ദ്ര സർക്കാർ ഇൻസ്‌റ്റിറ്റ്യൂട്ടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാരിനൊപ്പം സ്വകാര്യ വിപണിയിലും വാക്‌സിൻ ലഭ്യമാക്കുമെന്നും സിറം ഇൻസ്‌റ്റിറ്റ്യൂട്ട് സിഇഒ അറിയിച്ചു.
Read also: കോവിഡ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാക്‌സിൻ പരാമർശം സ്വാഭാവികം; എ വിജയരാഘവന്‍