ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ കുത്തിവെക്കുമ്പോൾ പാർശ്വ ഫലങ്ങൾ ഉണ്ടായാൽ നിയമപരമായ ബാധ്യത വാക്‌സിൻ നിർമാതാക്കൾക്ക് ആയിരിക്കുമെന്ന് കേന്ദ്ര സർക്കാർ. ബാധ്യത സർക്കാരും ഏറ്റെടുക്കണമെന്ന വാക്‌സിൻ നിർമ്മാതാക്കളുടെ ആവശ്യം കേന്ദ്രം തള്ളി.
കോവിഡ് മഹാമാരിയുടെ കാലത്ത് വളരെ ചുരുങ്ങിയ സമയത്തിനകം വികസിപ്പിച്ച വാക്‌സിൻ ആയതിനാൽ കുത്തിവെക്കുമ്പോൾ പാർശ്വ ഫലങ്ങൾ ഉണ്ടായാൽ സർക്കാർ കൂടി ബാധ്യത ഏറ്റെടുക്കണം എന്നായിരുന്നു വാക്‌സിൻ നിർമ്മാതാക്കളുടെ ആവശ്യം. അമേരിക്ക, ബ്രിട്ടൺ, കാനഡ, സിംഗപ്പൂർ എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും നിയമപരമായ ബാധ്യത വാക്‌സിൻ കമ്പനികളുമായി പങ്കിടുന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം.
എന്നാൽ മറ്റു പ്രതിരോധ വാക്‌സിനുകൾക്കുള്ള നിയമപരമായ വ്യവസ്‌ഥകൾ കോവിഡിന് എതിരായ വാക്‌സിനും ബാധകം ആയിരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്‌തമാക്കി. പാർശ്വ ഫലങ്ങൾ ഉണ്ടായാൽ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് ആക്‌ട്, സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ നയങ്ങൾ എന്നിവയുടെ അടിസ്‌ഥാനത്തിലുള്ള നിയമപരമായ നടപടികളാണ് കമ്പനികൾ നേരിടേണ്ടി വരിക.
Read also: കൊറോണ വൈറസ് ഉൽഭവം; ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സംഘം വുഹാനിൽ