ബെയ്‌ജിങ്: കൊറോണ വൈറസിന്റെ ഉൽഭവം പഠിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സംഘം വുഹാനിൽ എത്തിയതായി ചൈന. ലോകാരോഗ്യ സംഘടനയുടെ പത്തംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് വുഹാൻ സന്ദർശനം.
2019 ഡിസംബറിൽ വുഹാനിലാണ് കൊറോണ വൈറസ് ആദ്യമായി പടർന്നു പിടിച്ചത്. ഉൽഭവം കണ്ടെത്തിയാൽ മാത്രമേ കൊറോണ വൈറസ് വീണ്ടും പടർന്നുപിടിക്കുന്നത് ഒഴിവാക്കാൻ കഴിയുകയുള്ളുവെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് സന്ദർശനം.
ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സംഘത്തിന് ചൈന പ്രവേശനാനുമതി നൽകിയത്. സംഘത്തെ ചൈനയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും അത് നിരാശാജനകമാണെന്നും ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗബ്രിയേസസ് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ വിദഗ്‌ധ സംഘത്തെ സ്വീകരിക്കാൻ തയാറാണെന്നും ഒരുക്കങ്ങൾ പൂർത്തീകരിക്കുകയാണെന്നും ചൈന പ്രതികരിച്ചിരുന്നു.
ലോകാരോഗ്യ സംഘടനയുടെ സംഘത്തോടൊപ്പം ചൈനീസ് ആരോഗ്യ വിദഗ്‌ധരും വുഹാൻ സന്ദർശിക്കുമെന്നാണ് വിവരം.
Read also: 90 ശതമാനം കർഷകരും സമരം തുടരാൻ ആഗ്രഹിക്കുന്നില്ല; ബാർ കൗൺസിൽ ചെയർമാൻ