ന്യൂഡെൽഹി: കോവിൻ പോർട്ടലും വെബ്സൈറ്റും പ്രതീക്ഷിച്ചത് പോലെ സാങ്കേതിക തടസം നേരിട്ടു കൊണ്ടിരിക്കുന്നു. ഇത്രയും സമയവും സൗകര്യവും ലഭ്യമായിട്ടും സ്വന്തം ജനതയ്‌ക്ക് വാക്‌സിൻ നൽകാനുള്ള ഒരു വെബ് പോർട്ടലും ആപ്പും ‘ഡിജിറ്റൽ ഇന്ത്യ‘ ക്ക് വികസിപ്പിക്കാൻ കഴിഞ്ഞില്ല എന്ന യാഥാർഥ്യത്തിലേക്കാണ് ഈ സാങ്കേതിക തടസം വിരൽചൂണ്ടുന്നത്.
മുന്നൊരുക്കത്തിനായി ഒരു വർഷത്തോളം ലഭിച്ചിട്ടും ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു വാക്‌സിൻ രജിസ്‌ട്രേഷൻ പോർട്ടൽ വികസിപ്പിക്കാൻ നമുക്ക് സാധിച്ചിട്ടില്ല. അതേ രാജ്യത്താണ്, ഓരോ സെക്കൻഡിലും ദശലക്ഷങ്ങൾ ഉപയോഗിക്കുന്ന ഗൂഗിളും ജിമെയിലും ഫേസ്ബുക്കും ആമസോണും ഇൻസ്‌റ്റാഗ്രാമും, ട്വിറ്ററും ഉൾപ്പടെയുള്ള നൂറുകണക്കിന് വിദേശ വെബ്പോർട്ടലുകളും ആപ്പുകളും 99 ശതമാനം കൃത്യതയോടെ പ്രവർത്തിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം അനുസരിച്ച് 18 വയസുമുതൽ 45 വയസുവരെയുള്ളവർക്ക് വാക്‌സിൻ നൽകാനുള്ള രജിസ്ട്രേഷൻ ഇന്ന് വൈകീട്ട് നാല് മണിക്ക് ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇവയുടെ പ്രവർത്തനം നിലച്ചത്. രജിസ്ട്രേഷനായി തുറന്ന് കൊടുത്ത് മിനിട്ടുകൾക്കകം സൈറ്റ് നിശ്‌ചലമായി. പിന്നീട് പോർട്ടലിൽ രജിസ്ട്രേഷന് ശ്രമിച്ചവർക്ക് ജൂലായ് മാസം വരെ വാക്‌സിൻ ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിച്ചത്.
ചിലയിടങ്ങളിൽ കോവിൻ സർവർ തകരാറിലാണെന്ന മറുപടിയും ലഭിച്ചു, കൂടുതൽ ഭാഗങ്ങളിലും ഒടിപി ലഭിക്കുന്നതിനും തടസം നേരിട്ടു. എന്നാൽ ഇത്രയും തടസങ്ങൾ നേരിട്ടിട്ടും ഇതുവരെ ഔദ്യോഗിക തലത്തിൽ നിന്ന് യാതൊരു വിശദീകരണവും പുറത്തുവന്നിട്ടില്ല.
രാജ്യത്ത് പ്രായപൂർത്തിയായ പൗരൻമാരുടെ വാക്‌സിനേഷൻ നടപടികൾ ഇതോടെ അനിശ്‌ചിതത്വത്തിൽ ആവുകയാണ്. മെയ് ഒന്ന് മുതൽ വാക്‌സിനേഷൻ ആരംഭിക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം എത്രത്തോളം പ്രാവർത്തികമാകും എന്നത് കണ്ട് തന്നെ അറിയണം.
Read Also: ‘ആളുകൾ മരിക്കണമെന്ന ആഗ്രഹമുണ്ടെന്ന് തോന്നുന്നു’; കേന്ദ്രത്തിന് എതിരെ ഡെൽഹി ഹൈക്കോടതി