ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിന്റെ ഉപയോഗത്തിന് ശേഷം രക്‌തം കട്ടപിടിക്കുന്ന ഏതാനും കേസുകൾ മാത്രമേ രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുള്ളുവെന്ന് വാക്‌സിനേഷനെ തുടർന്നുള്ള പ്രതികൂല സംഭവങ്ങൾ നിരീക്ഷിക്കുന്ന ദേശീയ സമിതി (എഇഎഫ്ഐ). പത്ത് ലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ ഉപയോഗിക്കുമ്പോൾ ഇത്തരത്തിലുള്ള 0.61 കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോട് ചെയ്‌തതെന്നാണ് റിപ്പോർട്ടുകൾ.
പ്രതിരോധ കുത്തിവെപ്പിനെ തുടർന്ന് രക്‌തം കട്ടപിടിക്കുന്ന മിക്ക കേസുകളും വാക്‌സിനേഷൻ സ്വീകരിച്ച് ആദ്യ ആഴ്‌ചക്കുള്ളിലാണ് കണ്ടത്. ബ്രിട്ടനിൽ റിപ്പോർട് ചെയ്‌തതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവാണെന്ന് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
പാശ്‌ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ദക്ഷിണേഷ്യക്കാർക്ക് വാക്‌സിനേഷന് ശേഷം രക്‌തം കട്ടപിടിക്കാനുള്ള സാധ്യത കുറവാണെന്നാണ് സർക്കാർ പാനൽ വിശകലനം ചെയ്‌ത വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് ദേശീയ സമിതി അഭിപ്രായപ്പെട്ടു.
എന്നാൽ കോവിഷീൽഡ് എടുത്ത ശേഷമുള്ള കഠിനമായ തലവേദന, കോച്ചിപ്പിടുത്തം, ഛർദ്ദി, ആമാശയത്തിലെ വേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ ആളുകൾ ശ്രദ്ധിക്കണമെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ഭാരത് ബയോടെക്കിന്റെ വാക്‌സിനായ കൊവാക്‌സിനുമായി ബന്ധപ്പെട്ട് ഇതുവരെ ഇന്ത്യയിൽ രക്‌തം കട്ടപിടിക്കുന്ന സംഭവങ്ങൾ റിപ്പോർട് ചെയ്‌തിട്ടില്ലെന്നാണ് വിദഗ്‌ധ സമിതിയുടെ കണക്കുകൾ വ്യക്‌തമാക്കുന്നത്.
Read Also: മോദി വിരുദ്ധ പോസ്‌റ്റർ; എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹരജി