തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥികളെ തീരുമാനിക്കാൻ സിപിഐയുടെ സംസ്‌ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരും. ജില്ലാ എക്‌സിക്യൂട്ടീവുകൾ നൽകിയ പട്ടികയാണ് സംസ്‌ഥാന എക്‌സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ പരിഗണിക്കുന്നത്.
2016ൽ 27 സീറ്റുകളിലാണ് സിപിഐ മൽസരിച്ചത്. 24 സീറ്റുകളായിരിക്കും ഇത്തവണ പാർട്ടിക്ക് ലഭിക്കുക. രണ്ടുദിവസങ്ങളിലായി ചേർന്ന ജില്ലാ നിർവാഹക സമിതി യോഗങ്ങൾ ഈ മണ്ഡലങ്ങളിലേക്കുള്ള പരിഗണനാ പട്ടിക തയാറാക്കിയിരിക്കുന്നു. ഇതിൽ നിന്നായിരിക്കും സ്‌ഥാനാർഥികളെ തീരുമാനിക്കുക. രാവിലെ 10ന് സംസ്‌ഥാന നിർവാഹക സമിതിയും ഉച്ചക്ക് 12ന് കൗൺസിലുമാണ് ചേരുന്നത്.
3 തവണ മൽസരിച്ചവർക്ക് വീണ്ടും അവസരം നൽകേണ്ടതില്ലെന്നാണ് സംസ്‌ഥാന നേതൃത്വത്തിന്റെ നിലപാട്. ഈ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ജില്ലാ നേതൃത്വങ്ങൾ പട്ടിക തയാറാക്കിയിരിക്കുന്നത്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ അവസരം നൽകുന്ന തരത്തിലാണ് പട്ടിക. മന്ത്രിമാരിൽ ഈ ചന്ദ്രശേഖരൻ മാത്രമാണ് മൽസരരംഗത്ത് ഉണ്ടാവുക. 2 ദിവസത്തിനുള്ളിൽ സ്‌ഥാനാർഥികളെ പ്രഖ്യാപിക്കാമെന്ന പ്രതീക്ഷയിലാണ് ഇടത് നേതൃത്വം.
Read also: പാർട്ടിയിൽ വ്യക്‌തികളല്ല പ്രസ്‌ഥാനമാണ് വലുത്; എംവി ജയരാജൻ