കൊല്ലം: മാർഗ നിർദ്ദേശം മറികടന്ന് ഫണ്ട് ശേഖരണം നടത്തുന്ന കീഴ്ഘടകങ്ങളെ വിമർശിച്ച് സിപിഎം. കീഴ്ഘടകങ്ങൾ മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നില്ല. ഇക്കാര്യത്തില്‍ വ്യക്‌തമായ പരിശോധന പാര്‍ട്ടി ഘടകങ്ങള്‍ നടത്തണം. പാര്‍ട്ടിയുടെ എല്ലാ ഫണ്ട് പിരിവും സൂക്ഷ്‌മ പരിശോധനക്ക് വിധേയമാക്കണമെന്നും സിപിഎം സംസ്‌ഥാന കമ്മിറ്റിയുടെ കത്തിൽ ആവശ്യപ്പെടുന്നു.
വ്യക്‌തികളില്‍ നിന്നും സ്‌ഥാപനങ്ങളില്‍ നിന്നും പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി 500 രൂപയില്‍ കൂടുതല്‍ വാങ്ങിയാല്‍ ഉപരി കമ്മിറ്റിയെ അറിയിക്കണം. ലോക്കല്‍ കമ്മിറ്റി 3,000 രൂപയിലും ഏരിയ കമ്മിറ്റി 10,000 രൂപയിലും കൂടുതല്‍ ഫണ്ട് ശേഖരിച്ചാല്‍ യഥാക്രമം ഏരിയ, ജില്ലാ കമ്മിറ്റികളെയാണ് അറിയിക്കേണ്ടത്; എന്നിങ്ങനെയുളള മാർഗ നിർദേശങ്ങൾ കോട്ടയം സംസ്‌ഥാന സമ്മേളനത്തില്‍ പുറപ്പെടുവിച്ചിരുന്നു.
എന്നാൽ ഈ മാർഗ നിർദ്ദേശങ്ങളും പാലിക്കാത്തതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് കര്‍ശന നിർദ്ദേശം നൽകാൻ സിപിഎം നേതൃത്വം തീരുമാനിച്ചത്. ലോക്കല്‍ തല പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമാക്കണം. സെക്രട്ടറിമാര്‍ നിര്‍ബന്ധമായും മുഴുവന്‍സമയ പ്രവര്‍ത്തകരാകണം. ഇങ്ങനെ പ്രവർത്തിക്കാത്തവരെ മൂന്ന് മാസത്തിനുള്ളില്‍ സംഘടനാചര്‍ച്ച നടത്തി മാറ്റാനും കത്തിൽ നിർദ്ദേശിക്കുന്നു.
സ്വന്തം ജോലി കഴിഞ്ഞ് വൈകുന്നേരം മാത്രം പ്രവര്‍ത്തിക്കുന്ന സെക്രട്ടറിക്ക് സംഘടനാ ഉത്തരവാദിത്വം നിറവേറ്റാനാകില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തദ്ദേശ സ്‌ഥാപനങ്ങളില്‍ ഭരണച്ചുമതലയില്‍ ഇരിക്കുന്ന പാര്‍ട്ടി സെക്രട്ടറിമാരെ മാറ്റി പുതിയ സെക്രട്ടറിമാരെ തിരഞ്ഞെടുക്കാനും നിർദ്ദേശമുണ്ട്.
തദ്ദേശ, സഹകരണബാങ്ക് തിരഞ്ഞെടുപ്പുകളിൽ ഒരുതവണ ജയിച്ചവര്‍ക്ക് സംവരണ ക്രമപ്രകാരം വാര്‍ഡില്‍ മാറ്റമുണ്ടായാല്‍ മറ്റൊരിടത്തുപോയി മൽസരിക്കാനുള്ള പ്രവണത കണ്ടുവരുന്നുണ്ട്. സഹകരണ സ്‌ഥാപനങ്ങളുടെ പ്രസിഡണ്ട് പദത്തിൽ ഒരാളെ രണ്ടു ടേമിൽ കൂടുതലായി നിർത്തരുതെന്നും സിപിഎം നിർദ്ദേശിച്ചു.
Most Read: എൻഐഎ മേധാവിയുമായി കൂടിക്കാഴ്‌ച നടത്തി അമിത് ഷാ