തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സ്വാഗതം ചെയ്‌ത സിപിഎം ലൈഫ് മിഷനില്‍ നിലപാട് മാറ്റുന്നു. ലൈഫ് മിഷന്‍ വിവാദത്തില്‍ അനില്‍ അക്കരെയുടെ പരാതിയെ തുടര്‍ന്ന് സിബിഐ അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് പാര്‍ട്ടി സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പ്രതിരോധം തീര്‍ക്കാന്‍ ഇറങ്ങുന്നത്.
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അന്വേഷണ പരിധിയില്‍ വരുമെന്ന് ഉറപ്പായ സ്ഥിതിക്ക് കരുതലോടെയാണ് പാര്‍ട്ടി മുന്നോട്ട് നീങ്ങുന്നത്. മുന്‍പ് പെരിയ,ലാവ്‌ലിൻ കേസുകളില്‍ സിബിഐ ഇടപെടലിനെ ശക്തമായെതിര്‍ത്ത പാര്‍ട്ടി ഇവിടെയും സമാന നിലപാട് സ്വീകരിക്കും. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് ഇത് വ്യക്തമായിരുന്നു.
സ്വര്‍ണക്കടത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് കേന്ദ്രത്തെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് അന്വേഷണം കേന്ദ്ര ഏജന്‍സികളുടെ കൈയിലെത്തിയത്. എന്നാല്‍ സര്‍ക്കാരിന്റെ ജനകീയ പദ്ധതിയായ ലൈഫ് മിഷനില്‍ സിബിഐ തൊട്ടതോടെ അന്വേഷണത്തെ രാഷ്‌ട്രീയമായി തന്നെ നേരിടാനുള്ള ഒരുക്കത്തിലാണ് സിപിഎം. എകെജി സെന്ററില്‍ തുടരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം ഇതില്‍ കൊടുത്താല്‍ വ്യക്തത വന്നേക്കും.
ലൈഫ് പദ്ധതിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്‍ തദ്ദേശ വകുപ്പ് മന്ത്രിയും ആയതിനാല്‍ ഇത് സര്‍ക്കാരിനെതിരെ തിരിയാനുള്ള സാധ്യത സിപിഎം കണക്കുകൂട്ടുന്നു. ഇതുകൂടി മുന്നില്‍ കണ്ടാണ് അന്വേഷണത്തെ പരസ്യമായി എതിര്‍ക്കുന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കുന്നത്.
പ്രതിപക്ഷം ഇപ്പോള്‍ തന്നെ കൂടുതല്‍ ആരോപണനകളുമായി രംഗത്ത് വന്നിട്ടുണ്ട്. സിപിഎമ്മിന്റെ നിലപാടിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം വിഷയം ഉയര്‍ത്തി പിടിക്കുന്നത്.
Related News: ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ സി ബി ഐ കേസെടുത്തു