തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും സിബിഐക്കുമെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ബാബറി മസ്‌ജിദ് വിധിയിൽ പ്രതിഷേധിച്ച് ലോക്കൽ കേന്ദ്രങ്ങളിൽ വൈകിട്ട് അഞ്ചു മുതൽ ആറുവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഗമം നടത്തും.
ബാബറി കേസിലെ മുഴുവൻ പ്രതികളേയും കുറ്റവിമുക്തരാക്കിയ കോടതി വിധി നിയമ വാഴ്‌ചയുടെ തകർച്ചയാണു പ്രതിഫലിപ്പിക്കുന്നതെന്ന് സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. തെളിവുകൾ ഹാജരാക്കാൻ സിബിഐക്കു കഴിഞ്ഞില്ലെന്ന കോടതിയുടെ നിരീക്ഷണം ഗൗരവതരമാണ്. അന്വേഷണ ഏജൻസികളെ രാഷ്‌ട്രീയ താൽപര്യങ്ങൾക്കായി ദുരുപയോഗപ്പെടുത്തുന്ന രീതി എല്ലാ സീമകളും ലംഘിച്ചു. ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക് എന്ന അടിസ്ഥാന ശില അട്ടിമറിച്ചു മതാത്മക ഏകാധിപത്യ രാജ്യമാക്കി ഇന്ത്യയെ മാറ്റാനുള്ള മോദി സർക്കാരിന്റെ ശ്രമത്തിനെതിരെ മഹാത്മാഗാന്ധിയുടെ ജന്മവാർഷിക ദിനത്തിൽ ശക്തമായി പ്രതിഷേധിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
Also Read: ലൈഫ് മിഷനിൽ സിബിഐക്ക് അന്വേഷണം തുടരാം; ഹൈക്കോടതി
ലൈഫ് മിഷനിൽ സിബിഐ അന്വേഷണം എതിർത്ത് സർക്കാർ ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് ദേശീയ സാഹചര്യം ഉയർത്തി സിപിഎം സിബിഐക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ലാവ്‌ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കാൻ പോകുന്നു എന്നതും മുന്നിലുണ്ട്. ലാവ്‌ലിൻ കേസിലെ സിബിഐ കുറ്റപത്രം സിബിഐ കോടതി റദ്ദാക്കിയ തീരുമാനം ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ സിബിഐ നൽകിയ അപ്പീലാണ് സുപ്രീം കോടതിക്കു മുന്നിലുള്ളത്.
അപ്പീൽ അനുവദിച്ചാൽ പിണറായി വിജയനടക്കം പ്രതിപ്പട്ടികയിലുള്ള കേസിന്റെ വിചാരണ ആരംഭിക്കും. ബുധനാഴ്ച അപ്പീൽ പരിഗണിച്ചപ്പോൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഈ ആവശ്യം ഉന്നയിച്ചത്. കേസ് അടുത്ത വ്യാഴാഴ്‌ച പരിഗണിക്കാമന്ന് കോടതി അറിയിച്ചു.
Also Read: കോവിഡ് രൂക്ഷം: സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചു