കോഴിക്കോട്: കരുമല തേനാക്കുഴിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. രാത്രി ഒന്നരയോടെയാണ് പെട്രോൾ ബോംബേറുണ്ടായത്. ഓഫീസിനകത്തെ സാധനങ്ങൾ കത്തി നശിച്ചു. അക്രമത്തിന് പിന്നിൽ യുഡിഎഫാണെന്ന് സിപിഎം ആരോപിച്ചു.
ബോംബേറിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ സിപിഎം ജീവകാരുണ്യ പ്രവർത്തനത്തിനായി ഉപയോഗിക്കുന്ന ചാരിറ്റി ഉപകരണങ്ങൾ കത്തി നശിച്ചു. വീൽ ചെയറുകൾ, കസേരകൾ, എന്നിവക്കൊപ്പം ഓഫീസിൽ സൂക്ഷിച്ചിരുന്ന കൊടി തോരണങ്ങളും കത്തിനശിച്ചു. ശബ്‌ദം കേട്ട് എത്തിയ നാട്ടുകാരാണ് തീ അണച്ചത്.
ബൈക്കിൽ എത്തിയവരാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കരുമലയിലെഎൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ് ഉണ്ടായിരുന്നു. മൂന്ന് വനിതാ പ്രവർത്തകർ ഉൾപ്പടെ ഒൻപത് പേർക്കാണ് അന്ന് കല്ലേറിൽ പരിക്കേറ്റത്.
Malabar News: ഇല്ല ഇനിയീ പൂക്കാലം; ദേശീയ പാതയോരത്തെ കണിക്കൊന്ന നൊമ്പരമാവുന്നു